#Latest News #Purameri #Shigella Alert
പുറമേരി: (nadapuram.truevisionnews.com) പ്രദേശത്ത് പത്തുവയസ്സുകാരന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പും പുറമേരി ഗ്രാമപഞ്ചായത്തും സംയുക്തമായി കനത്ത പരിശോധന നടത്തി.
പുറമേരി ടൗണിലെയും പരിസരങ്ങളിലെയും വിവിധ ഹോട്ടലുകളിലും കൂള്‍ബാറുകളിലുമായിരുന്നു ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച സ്ഥാപനങ്ങളിൽ നിന്നും കാലാവധി കഴിഞ്ഞ പാലുത്പന്നങ്ങളും ഉപയോഗശൂന്യമായ പഴകിയ ഭക്ഷണ പദാര്‍ഥങ്ങളും ആരോഗ്യവകുപ്പ് അധികൃതർ കണ്ടെത്തി നശിപ്പിച്ചു.
ജീവനക്കാർക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെയും, കൃത്യമായ ഗുണനിലവാരമില്ലാത്ത കുടിവെള്ളം ഉപയോഗിച്ചും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ വരും ദിവസങ്ങളില്‍ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകും വിധം പ്രവർത്തിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പരിശോധന തുടരുമെന്ന് പുറമേരി പഞ്ചായത്ത് ലോക്കല്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഇസ്മയില്‍ പുളിയം വീട്ടില്‍ വ്യക്തമാക്കി.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എ.ടി. മൊയ്തീന്‍, കെ.പി. ഷജ്‌ന, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്ദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഹോട്ടലുകളിൽ പരിശോധന പൂർത്തിയാക്കിയത്.
Content Highlight: Mass checks at hotels and cool bars in the suburbs












































