വിലങ്ങാട്: ( nadapuramnews.com) വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തം അനുഭവിക്കുന്നവരുടെ പുനരധിവാസ നടപടികൾ വേഗത്തിലാക്കുകയും വയനാടിന് നൽകുന്ന എല്ലാ പരിഗണനയും വിലങ്ങാടിനും ലഭ്യമാക്കുംമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ.

വിലങ്ങാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെ കുറിച്ച് വിലയിരുത്തുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ചൂരൽമലയിൽ സർക്കാർ സ്വീകരിച്ച അതേ നടപടികളാണ് വിലങ്ങാട് പുനരധിവാസത്തിലും സർക്കാർ സ്വീകരിക്കുക . ഈ വിഷയത്തിൽ ഒരു പക്ഷഭേദവും സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകില്ല എന്നും ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളിലെ വ്യക്തികൾക്ക് നൽകി വന്നിരുന്ന 300 രൂപ ഒരു മാസം കൂടി നൽകുന്നതിനുള്ള നടപടി സ്വീകരിക്കും. ദുരന്തബാധിത സമയത്ത് ആ പ്രദേശങ്ങളിലെ വൈദ്യുതി ചാർജ് പൂർണമായും ഒഴിവാക്കി നൽകും.
ഉരുൾപൊട്ടലിനു ശേഷം പുഴകളിൽ അടിഞ്ഞുകൂടിയ ചെളിയും പാറയും എക്കലും മെയ് മാസത്തിനുള്ളിൽ പൂർണ്ണമായും നീക്കം ചെയ്യുന്നതിനായുള്ള പ്രവർത്തികൾ ആരംഭിക്കും ഇതിനാവശ്യമായ തുക അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.
ദുരന്തം കൂടുതൽ ബാധിച്ച നാല് വാർഡുകളിൽ അടിയന്തരമായി നടത്തേണ്ട വർക്കുകൾക്കായി എസ് ഡി എം എ യുടെ ഫണ്ടിൽ നിന്നും തുക അനുവദിക്കും. അടിയന്തര ആവശ്യങ്ങൾക്കായി ഷെൽട്ടർ നിർമ്മിക്കുന്നതിന് വിലങ്ങാട് പ്രദേശത്ത് എയ്ഡഡ് സ്കൂൾ തിരഞ്ഞെടുത്തിട്ടുണ്ട്.
മഴക്കാലം മുൻകൂട്ടി കണ്ടുകൊണ്ട് കളക്ടറുടെയും മറ്റു പ്രധാന വകുപ്പുകളുടെയും സംഘങ്ങൾ വിലങ്ങാട് സന്ദർശിക്കുകയും സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് യോഗം ചേരാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
യോഗത്തിൽ എംഎൽഎ ഇ കെ വിജയൻ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, സബ് കളക്ടർ ഹർഷിൽ ആർ മീണ, എഡിഎം സി മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി കളക്ടർ ഇ അനിത കുമാരി, തഹസിൽദാർമാർ, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
#vilangadlandslide #ministerkrajan #vilangad