നാദാപുരം: (nadapuram.truevisionnews.com) കുടക് വനത്തിനുള്ളിൽ അപ്രത്യക്ഷയായി നാല് ദിവസത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നാദാപുരം സ്വദേശി ശരണ്യ സ്വന്തം വീട്ടിൽ തിരിച്ചെത്തി. മരണമുഖത്ത് നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ശരണ്യ പുലർച്ചെയാണ് നാദാപുരത്തെ വീട്ടിലെത്തിയത്.
മൂന്ന് പകലും രണ്ട് രാത്രിയും നീണ്ടുനിന്ന കടുത്ത ആശങ്കകൾക്കൊടുവിൽ മാതാപിതാക്കളെ വീണ്ടും കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ ഐടി ഉദ്യോഗസ്ഥ. തന്നെ കണ്ടെത്താൻ പരിശ്രമിച്ച രക്ഷാപ്രവർത്തകർക്കും തനിക്കായി പ്രാർത്ഥിച്ചവർക്കും ശരണ്യ നന്ദി രേഖപ്പെടുത്തി.
കഴിഞ്ഞ വ്യാഴാഴ്ച കുടകിലെ തടിയന്റമോൾ കൊടുമുടി കയറാൻ പോയപ്പോഴാണ് ശരണ്യക്ക് വഴിതെറ്റിയത്. കാട്ടരുവിയിലെ വെള്ളം മാത്രം കുടിച്ചാണ് നാല് ദിവസം ആത്മവിശ്വാസത്തോടെ പിടിച്ചുനിന്നതെന്ന് ശരണ്യ മാധ്യമങ്ങളോട് പറഞ്ഞു.
വന്യമൃഗങ്ങളുടെ സാന്നിധ്യം ഭയപ്പെടുത്തിയെങ്കിലും തളരാതെ മുന്നോട്ട് നീങ്ങിയതാണ് രക്ഷയായത്. കാടിറങ്ങി വരുമ്പോഴാണ് ഇത്ര വലിയ വാർത്തയായ വിവരം താൻ അറിഞ്ഞതെന്നും ശരീരം ഫിറ്റായി നിലനിർത്താൻ വെള്ളം കുടിച്ചത് സഹായിച്ചുവെന്നും ശരണ്യ കൂട്ടിച്ചേർത്തു.

മകളുടെ ധൈര്യത്തിൽ അഭിമാനമുണ്ടെന്നും ഏത് പ്രതിസന്ധിയെയും നേരിടാനുള്ള കരുത്തോടെയാണ് അവളെ വളർത്തിയതെന്നും മാമ്മ പറയുന്നതിനൊപ്പം, ഇത്തരം യാത്രകൾ പോകുമ്പോൾ വേണ്ടപ്പെട്ടവരെ അറിയിക്കണമെന്ന അപേക്ഷയാണ് അച്ഛൻ പങ്കുവെച്ചത്.
ഈ കഠിനമായ അനുഭവം തന്റെ ട്രക്കിങ് താൽപ്പര്യത്തെ ഒട്ടും കുറച്ചിട്ടില്ലെന്നും വേനൽച്ചൂട് മാറിയാലുടൻ പുതിയ യാത്രകൾ ആരംഭിക്കുമെന്നും ശരണ്യ വ്യക്തമാക്കി. മകളുടെ ഇഷ്ടങ്ങൾക്ക് തടസ്സം നിൽക്കില്ലെന്ന് മാതാപിതാക്കളും ഉറപ്പുനൽകി.
കർണാടക വനംവകുപ്പിന്റെ രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരാണ് മടിക്കേരിയിൽ നിന്ന് ശരണ്യയെ നാദാപുരത്തെ വീട്ടിലെത്തിച്ച് മാതാപിതാക്കൾക്ക് കൈമാറിയത്. കൊച്ചിയിൽ ജോലി ചെയ്യുന്ന ശരണ്യ ട്രക്കിംഗിനിടെ വഴിതെറ്റിയ വിവരം ഹോംസ്റ്റേയിൽ അറിയിച്ചിരുന്നതിനെ തുടർന്നാണ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചതും നാലാം ദിവസം കണ്ടെത്താനായതും.
Four days on the verge of death, Sharanya finally reaches home

































.jpeg)
.jpeg)






