എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരിയിലെ വിവിധ ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തിയ കന്നി വോട്ടർമാർക്ക് ഹൽവ വിതരണം ചെയ്യുമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാഗ്ദാനം നടപ്പിലാവാത്തത് പ്രതിഷേധത്തിന് ഇടയാക്കി.
കന്നി വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച 'മധുരം നൽകൽ' പദ്ധതി ബൂത്തുകളിൽ എവിടെയും കാണാനില്ലായിരുന്നുവെന്ന് വോട്ടർമാർ പരാതിപ്പെട്ടു. പുത്തൻ വോട്ടർമാർക്ക് വലിയ ആവേശത്തോടെയാണ് ബൂത്തുകളിൽ എത്തിയതെങ്കിലും മണിക്കൂറുകളോളം വരി നിൽക്കേണ്ടി വന്നത് പലരെയും തളർത്തി.
പ്രത്യേകിച്ച് എടച്ചേരി നരിക്കുന്ന് യു.പി. സ്കൂളിലെ 21, 22 ബൂത്തുകളിൽ രാവിലെ മുതൽ തന്നെ വോട്ടർമാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മൂന്നും നാലും മണിക്കൂർ വരി നിന്നാണ് പലരും തങ്ങളുടെ ആദ്യ വോട്ട് രേഖപ്പെടുത്തിയത്.
അതേസമയം സമീപത്തെ 18, 19, 20, 24 ബൂത്തുകളിൽ വോട്ടർമാരുടെ തിരക്ക് താരതമ്യേന കുറവായിരുന്നു. നരിക്കുന്ന് സ്കൂളിലെ ചില ബൂത്തുകളിൽ ഓപ്പൺ വോട്ടുകൾ വർധിച്ചതാണ് വരി നീളാൻ കാരണമായതെന്ന് പറയപ്പെടുന്നു. ദീർഘനേരം ക്യൂ നിന്ന് വലഞ്ഞ തങ്ങൾക്ക് വാഗ്ദാനം ചെയ്ത മധുരം പോലും ലഭിച്ചില്ലെന്ന കാര്യത്തിൽ കന്നി വോട്ടർമാർ പരസ്യമായി തന്നെ അതൃപ്തി രേഖപ്പെടുത്തി.
The Commission's promise of 'halwa' to first-time voters was just words








































