നാദാപുരം: (nadapuram.truevisionnews.com) യുഡിഎഫ് സ്ഥാനാർത്ഥി അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാദാപുരത്ത് എത്തി.
കല്ലാച്ചി മാരാംവീട്ടിൽ പറമ്പിൽ നടന്ന വൻ ജനസാഗരത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ നടപ്പിലാക്കുന്ന വിപ്ലവകരമായ വാഗ്ദാനങ്ങളും രാഷ്ട്രീയ നിലപാടുകളും പ്രഖ്യാപിച്ചു.
സ്ത്രീ ശാക്തീകരണമാണ് കോൺഗ്രസിന്റെ പ്രധാന ലക്ഷ്യമെന്നും വരും നാളുകളിൽ ഈ ദിശയിലുള്ള മാറ്റങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. "യുഡിഎഫ് അധികാരത്തിലേറിയാൽ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ വാഗ്‌ദാനങ്ങൾ പാലിക്കും.
സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര നൽകും.ക്ഷേമ പെൻഷൻ 3000 രൂപയാക്കും. നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിലുള്ള രഹസ്യബന്ധം കേരളത്തിൽ പ്രകടമാണെന്ന് രാഹുൽ ആരോപിച്ചു.
കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെയും കുടുംബത്തെയും ചോദ്യം ചെയ്യാത്തത് മോദിയുടെ സംരക്ഷണം ഉള്ളതിനാലാണ്. ശബരിമലയിലെ സ്വർണ്ണം ഇടത് നേതാക്കൾ മോഷ്ടിച്ചിട്ടും ബിജെപി മിണ്ടാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
മോദിയെയും എൽഡിഎഫിനെയും നേരിടാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂവെന്നും രാഹുൽ കൂട്ടിച്ചേർത്തു. മോദി സർക്കാരിന്റെ വിദേശനയങ്ങളെയും അദാനി ബന്ധത്തെയും രാഹുൽ കടന്നാക്രമിച്ചു. അമേരിക്കയുടെ അനുമതിയില്ലാതെ ഇന്ധനം വാങ്ങാൻ കഴിയാത്ത അവസ്ഥ ഇന്ത്യയ്ക്ക് നാണക്കേടാണെന്നും കർഷകരെ മോദി വിദേശ താത്പര്യങ്ങൾക്ക് തീറെഴുതിയെന്നും അദ്ദേഹം പരിഹസിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ആദ്യമായി മലബാറിലെത്തിയ രാഹുലിനെ വരവേൽക്കാൻ ആയിരക്കണക്കിന് പ്രവർത്തകരാണ് കല്ലാച്ചിയിൽ തടിച്ചുകൂടിയത്. ഗാന്ധി കുടുംബത്തിൽ നിന്നുള്ള ഒരു നേതാവ് ആദ്യമായി നാദാപുരത്ത് എത്തുന്നു എന്ന പ്രത്യേകതയും ഈ സന്ദർശനത്തിനുണ്ടായിരുന്നു.
Rahul Gandhi arrives in Nadapuram












































