നാദാപുരം: (nadapuram.truevisionnews.com) യുദ്ധ സാഹചര്യത്തിൽ ഗൾഫിൽ നിന്ന് നാട്ടിൽ എത്താൻ സാധിക്കാത്ത പ്രവാസി വോട്ടർമാരെ മറയാക്കി യുഡിഎഫ് വ്യാപക കള്ളവോട്ടിന് ശ്രമിക്കുന്നതായും ഇത് തടയാൻ ഹൈക്കോടതിയെ സമീപിച്ചതായും എൽഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഏറ്റവും അവസാനം പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ പലരുടെയും പേര് മാത്രമാണുള്ളതെന്നും അച്ഛന്റെ പേരോ വീട്ടുപേരോ ഫോട്ടോയോ ഉൾപ്പെട്ടിട്ടില്ലെന്നും ഇതും കള്ളവോട്ടിനുള്ള സാഹചര്യം ഒരുക്കുമെന്നും ഇ.കെ. വിജയൻ എം.എൽ.എ പറഞ്ഞു.
പ്രവാസികളായ വോട്ടർമാരുടെ പാസ്പോർട്ട് പരിശോധിച്ച് കള്ളവോട്ട് തടയണം. കഴിഞ്ഞ ദിവസം വാണിമേൽ കുയ്‌തേരിയിൽ വോട്ടർ സ്ലിപ്പ് വികരണം ചെയ്യുകയായിരുന്ന ഇടതുമുന്നണി പ്രവർത്തകരെ അക്രമിച്ചതിന് പിന്നിലും കള്ളവോട്ട് പിടിക്കപ്പെടുമെന്ന ഭയമാണെന്നും എൽ ഡിഎഫ് മണ്ഡലം കൺവീനർ പിപി ചാത്തു പറഞ്ഞു.
പ്രവാസികൾ എത്താത്ത സാഹചര്യമുണ്ടായാൽ ആ വോട്ടുകൾ ചെയ്യാമെന്ന് യുഡിഎഫ് കമ്മിറ്റി തീരുമാനിച്ചതായും നേതാക്കൾ ആരോപിച്ചു. എന്നാൽ പ്രവാസികളുടെ വോട്ട് പാസ്‌പോർട്ടിന്റെ അടിസ്ഥാനത്തിലും, അവർ വരാത്തതിന്റെ കാരണം കൃത്യമായി ബോധ്യപ്പെട്ട ശേഷം ഇലക്ഷൻ കമ്മീഷൻ എടുക്കുന്ന തീരുമാനത്തിലും മാത്രമായിരിക്കണം എന്നതിലാണ് തങ്ങളുടെ നിലപാടെന്നും എൽഡിഎഫ് നേതാക്കൾ വ്യക്തമാക്കി.

വാർത്താ സമ്മേളനത്തിൽ എൽ.ഡി.എഫ് മണ്ഡലം സെക്രട്ടറി പി.പി ചാത്തു, ഇ.കെ വിജയൻ എം.എൽ.എ, തിരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായ എ മോഹൻദാസ്, രജീന്ദ്രൻ കപ്പള്ളി,വത്സരാജ് മണലാട്ട്, വി.പി കുഞ്ഞികൃഷ്ണൻ, സമദ് നരിപ്പറ്റ, കരിമ്പിൽ ദിവാകരൻ, ബോബി മൂക്കൻതോട്ടം, പി.എം നാണു, വി.എ അമ്മദ് ഹാജി എന്നിവർ പങ്കെടുത്തു.
UDF is trying to carry out widespread voter fraud by using expatriate voters as a cover - LDF leaders









































