എടച്ചേരി: (nadapuram.truevisionnews.com) അധികാര കേന്ദ്രീകൃതമായ ശൈലി ഉപേക്ഷിച്ച് ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്ന രാഷ്ട്രീയത്തിലേക്കുള്ള പരിവർത്തനമാണ് ഇടതുപക്ഷ പാർട്ടികൾക്ക് ഇക്കാലത്ത് അത്യാവശ്യമെന്ന് കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ.
എടച്ചേരിയിൽ അന്തരിച്ച മുൻ എസ്.എഫ്.ഐ നേതാവ് കെ.എസ്. ബിമലിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ച ബിമൽ സാംസ്കാരിക ഗ്രാമം നാടിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തുടർച്ച ലക്ഷ്യമാക്കി ജനങ്ങളുടെ ചെലവിൽ നുണകൾ പ്രചരിപ്പിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ നിന്ന് ജാതിയും മതവും അപ്രത്യക്ഷമായെന്ന ധാരണ എത്രത്തോളം പൊള്ളയാണെന്ന് കണ്ണൂരിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം തെളിയിക്കുന്നു.
കേന്ദ്രസർക്കാർ ഭരണഘടനയെ തകർത്ത് രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കാൻ ശ്രമിക്കുമ്പോൾ, അതിനെ പ്രതിരോധിക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കം ജനാധിപത്യത്തിന്റെ വലിയ വിജയമാണെന്നും സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു.

ടി.പി. ചന്ദ്രശേഖരൻ്റെ കൊലപാതകത്തിന് പിന്നാലെ സി.പി.എമ്മുമായി രാഷ്ട്രീയ അഭിപ്രായവ്യത്യാസം പുലർത്തി പുറത്തുപോയി ജനാധിപത്യ വേദി രൂപീകരിച്ച നേതാവായിരുന്നു കെ.എസ്. ബിമൽ.
ചടങ്ങിൽ ഡോ. ഖദീജ മുംതാസ്, കവി വീരാൻകുട്ടി, ഡോ. കെ.വി. സജയ് എന്നിവർ സംസാരിച്ചു. കേരള സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ മനോജ് നാരായണനെയും സാംസ്കാരിക ഗ്രാമത്തിലെ ശില്പങ്ങൾ ഒരുക്കിയ ജീവരാജ് കണ്ണോത്തിനെയും ചടങ്ങിൽ ആദരിച്ചു.
കെ.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. എം. സിജു, എ.കെ. സുരേഷ് എന്നിവരും പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം നന്ത്യാട്ട് കുന്നം നാടക അരങ്ങ് അവതരിപ്പിച്ച 'ചാപ്പ' എന്ന നാടകവും അരങ്ങേറി.
The Left should come down to the people: K. Sachidanandan











































