നാദാപുരം: (nadapuram.truevisionnews.com) കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി കെ.സി. വേണുഗോപാലിനെ പരിഗണിക്കുന്നതിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം മുറുകുന്നതിനിടെ, നാദാപുരം എം.എൽ.എ കെ.എ. അഭിജിത്തിന് നേരെ പ്രവർത്തകരുടെ പരസ്യ പ്രതിഷേധം.
നാദാപുരത്ത് നടന്ന സ്വകാര്യ പരിപാടിക്കിടെയാണ് ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ എം.എൽ.എയെ തടഞ്ഞുനിർത്തി തങ്ങളുടെ വിയോജിപ്പ് അറിയിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നതിനെതിരെയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.
എന്നാൽ തനിക്കെതിരെ പ്രതിഷേധം ഉണ്ടായിട്ടില്ലെന്ന് കെ.എ. അഭിജിത്ത് പിന്നീട് പ്രതികരിച്ചു. എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെയാണ് താൻ സംസാരിച്ചതെന്നും, 15 മിനിറ്റോളം നീണ്ട തന്റെ പ്രസംഗത്തിലെ ഏതാനും സെക്കന്റുകൾ മാത്രം അടർത്തിയെടുത്ത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, മുഖ്യമന്ത്രി നിർണ്ണയം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ഹൈക്കമാൻഡ് കെ. മുരളീധരൻ, കെ. സുധാകരൻ, എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ മുതിർന്ന നേതാക്കളെ അടിയന്തരമായി ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
നാളെ നടക്കുന്ന ചർച്ചകൾക്ക് ശേഷം മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. നിയമസഭാ കക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് എ.ഐ.സി.സി ആലോചിക്കുന്നത്. നിലവിൽ കെ.സി. വേണുഗോപാലിനാണ് ഹൈക്കമാൻഡ് ചർച്ചകളിൽ മുൻതൂക്കം.
Activists block MLA K.A. Abhijith




































