വിലങ്ങാട്: (nadapuram.truevisionnews.com) കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ വിലങ്ങാടിലെ ജനങ്ങൾക്ക് ഇപ്പോഴും ദുരിതങ്ങളിൽ നിന്ന് മോചനമില്ലെന്ന് മലയോര സംരക്ഷണ സമിതി സംസ്ഥാന കോർഡിനേറ്റർ ഡോ. സജി പോത്തൻ തോമസ് ആരോപിച്ചു. സംസ്ഥാന -ജില്ലാ ഭരണകൂടങ്ങളുടെ പിടിപ്പുകേടും വെല്ലുവിളികളും തുടരുകയാണെന്നും ഇത് വിലങ്ങാട് ജനങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഏജൻസികളുടെ പ്രവർത്തനം മന്ദഗതിയിലാണെന്നും അപര്യാപ്തമാണെന്നുമുള്ള ആശങ്ക വർധിച്ചുവരികയാണ്. ഒരു വർഷം പിന്നിട്ടിട്ടും വാഗ്ദാനം ചെയ്ത സഹായങ്ങളും പുനരധിവാസ ശ്രമങ്ങളും ഫലപ്രദമായി നടപ്പാക്കിയില്ലെന്ന് സജി പോത്തൻ ചൂണ്ടിക്കാട്ടി. ഇത് ദുരിതബാധിതരായ ജനങ്ങളെ വലിയ തോതിൽ ഒറ്റപ്പെടുത്തുകയും കഷ്ടപ്പാടുകളിലേക്ക് തള്ളിവിടുകയും ചെയ്തിട്ടുണ്ട്.

സർക്കാർ സഹായത്തിന്റെ അഭാവം ദുരിതബാധിതരിൽ കടുത്ത നിരാശയും ദുരിതവുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇങ്ങനെ തുടർന്നുപോകാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ദുരന്തബാധിതരെ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് സർക്കാർ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ മലയോര സംരക്ഷണ സമിതി ഭാരവാഹികളായ സഞ്ജയ് ബാവ, പന്തളം മോഹൻദാസ്, അമ്പലക്കണ്ടി അബ്ദുറഹ്മാൻ, കളത്തിൽ മുഹമ്മദ് ഇഖ്ബാൽ, കുഞ്ഞായൻ മാഷ് തുടങ്ങിയവർ പ്രസംഗിച്ചു
government challenge Vilangad victims should end Malayora Protection Committee