എടച്ചേരി: ( nadapuramnews.in) കായപ്പനിച്ചിയിൽ വീട്ടുമതിലും പറമ്പും, മുറ്റവും പുഴയിലേക്ക് ഇടിഞ്ഞു വീണ സംഭവത്തിൽ എത്രയും പെട്ടെന്ന് സുരക്ഷാമാർഗ്ഗം കണ്ടത്തണമെന്ന് എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികൾ അധികൃതരോട് ആവശ്യപ്പെട്ടു. നിലവിലുണ്ടായ ദുരിതങ്ങൾക്ക് പുറമെ വീടിൻ്റെ സുരക്ഷ തന്നെ ഭീഷണിയിലാണ്.
കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ശാശ്വത സുരക്ഷാ മാർഗ്ഗം കണ്ടെത്തുകയാണ് വേണ്ടതെന്നും ലീഗ് നേതാക്കൾ എടച്ചേരി വില്ലേജ് ഓഫീസറെ നേരിൽ കണ്ടു ബോധിപ്പിച്ചു. എന്നാൽ വീടിന് സംഭവിക്കുന്ന കേടുപാടുകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികൾ മാത്രമാണ് ഇപ്പോൾ റവന്യൂ വകുപ്പിന് ചെയ്യാൻ പറ്റൂ എന്നും കലക്ടർക്കും, റവന്യൂ വകുപ്പിനും നിവേദനം നൽകുകയാണ് വേണ്ടതെന്നും വില്ലേജ് ഓഫീസർ ശ്രീജിത്ത് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മേലധികാരികൾക്ക് കൈമാറുമെന്നും അവിടങ്ങളിൽ നിന്നു ലഭിക്കുന്ന നിർദേശത്തിന്മേൽ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുമെന്നും വില്ലേജ് ഓഫീസർ പറഞ്ഞതായി ലീഗ് നേതൃത്വം അറിയിച്ചു.
മുസ്ലിം ലീഗ് നാദാപുരം മണ്ഡലം പ്രസിഡൻ്റ് ടി.കെ അഹമദ്, പഞ്ചായത്ത് പ്രസിഡൻ്റ് ചുണ്ടയിൽ മുഹമ്മദ്, ബഷീർ എടച്ചേരി, കൊയാറ്റിൽ കുഞ്ഞബ്ദുല്ല എന്നിവരാണ് വില്ലേജ് ഓഫീസറെ കണ്ട് അപകടത്തിൻ്റെ വ്യാപ്തിയും പ്രശ്ന പരിഹാരത്തെ കുറിച്ചും സംസാരിച്ചത്.
Kayapanichi landslide Muslim League demands action