എടച്ചേരി: (nadapuram.truevisionnews.com) പുതിയങ്ങാടിയിലെ എം.എം. ലോട്ടറി ഏജൻസിയിൽ നടന്ന കവർച്ചയിൽ മോഷ്ടാവ് കൊണ്ടുപോയ ടിക്കറ്റുകൾക്ക് സമ്മാനം ലഭിച്ച വാർത്ത കൗതുകത്തോടൊപ്പം ആശങ്കയും പരത്തുന്നു.
2,000 രൂപയുടെയും 500 രൂപയുടെയും വീതം 12 ടിക്കറ്റുകൾക്കാണ് ആകെ 30,000 രൂപ സമ്മാനം ലഭിച്ചിരിക്കുന്നത്. 50 രൂപയുടെ 480 ടിക്കറ്റുകളും ബംബർ ലോട്ടറികളും മേശവലിപ്പിൽ സൂക്ഷിച്ച 2,000 രൂപയും കടയുടെ പൂട്ടും അടക്കമാണ് കഴിഞ്ഞദിവസം കവർച്ച ചെയ്യപ്പെട്ടത്.
രാത്രി ഏഴ് മണിക്ക് കട പൂട്ടി പോയ ഉടമ വിജേഷ് രാവിലെ ഏഴ് മണിക്ക് തിരിച്ചെത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. നാദാപുരം, കല്ലാച്ചി, പുറമേരി എന്നിവിടങ്ങളിലും ലോട്ടറി സ്ഥാപനങ്ങൾ നടത്തുന്ന വിജേഷിന്റെ പരാതിയിൽ എടച്ചേരി പോലീസ് അന്വേഷണം ഊർജിതമാക്കി.
പോലീസ് വിരലടയാള വിദഗ്ധരുടെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ കടയിൽ വിശദമായ പരിശോധന നടത്തി. പേരാമ്പ്രയിൽ നിന്നെത്തിയ അന്വേഷണ നായ വേങ്ങോളി നരിക്കുന്നു യു.പി. സ്കൂൾ റോഡ് കവല വരെ ഓടിയെത്തിയാണ് മടങ്ങിയത്.

സംഭവത്തിൽ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. എസ്.ഐ. സന്തോഷ് കുമാർ, എ.എസ്.ഐ. ഷിജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. പ്രദേശത്ത് തുടർച്ചയായുണ്ടാകുന്ന മോഷണങ്ങൾ പോലീസിനെ കുറച്ചൊന്നുമല്ല കുഴപ്പിക്കുന്നത്.
ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇതേ രീതിയിൽ പൂട്ട് പൊളിച്ച് കടത്തിക്കൊണ്ടുപോയ മലഞ്ചരക്ക് കടയിൽ നിന്ന് രണ്ട് ചാക്ക് കുരുമുളക് മോഷ്ടിച്ചിരുന്നു. തൊട്ടുപിന്നാലെ മറ്റൊരു കടയുടെ പൂട്ട് തകർക്കാനും ശ്രമമുണ്ടായി.
മുൻപത്തെ കേസുകളിൽ ശാസ്ത്രീയ പരിശോധനകൾ നടത്താത്തതിൽ പ്രതിഷേധമുണ്ടായിരുന്ന സാഹചര്യത്തിലാണ് ഇത്തവണ പോലീസ് ഡോഗ് സ്ക്വാഡിന്റെ സേവനം തേടിയത്. എങ്കിലും തുടർച്ചയായുണ്ടാകുന്ന കവർച്ചകളിൽ കൃത്യമായ നടപടി വേണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.
Prize for tickets stolen from Edacherry lottery agency










































