നാദാപുരം: (nadapuram.truevisionnews.com) നാദാപുരം നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പോടനുബന്ധിച്ച് സംഘർഷമുണ്ടാക്കാൻ സിപിഎം ബോധപൂർവം ശ്രമിച്ചതായി യുഡിഎഫ്. പ്രചാരണസമയത്ത് സംഘർഷമുണ്ടാക്കാൻ നടത്തിയ ശ്രമത്തിൻ്റെ ഭാഗമാണ് യുഡിഎഫിൻ്റെ പ്രചാരണ സാമഗ്രികൾ നശിപ്പിച്ചത്.
വോട്ടെടുപ്പിന്റേ തലേദിവസം ബോംബ് നിർമ്മാണത്തിൻ്റെ റീൽസ് വ്യാപകമായി പ്രചരിപ്പിച്ച് ഭീതി പരത്തി. കായപ്പനിച്ചി,കൈവേലി, കച്ചേരി എന്നിവിടങ്ങളിൽ യുഡിഎഫ് പ്രവർത്തകരുടെ വീടുകളിൽ എത്തി തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയാൽ ഭവിഷ്യത്ത് ഉണ്ടാവുമെന്ന് ഭീഷണിപ്പെടുത്തി.
നിരവധി ബൂത്തുകളിൽ വോട്ടെടുപ്പ് ദിവസം രാവിലെ തന്നെ കള്ള വോട്ടിന് ശ്രമം നടത്തി . വനിതാ ബൂത്ത് ഏജൻ്റുമാരെ വരെ ഭീഷണിപ്പെടുത്തി. തൂണേരി ശിശു മന്ദിരം പോളിങ് സ്റ്റേഷനിലെ ഏജൻ്റ് ആയ സുബൈദ ആശാരി ക്കണ്ടി, വാണിമേൽ തൊണ്ണൂറ്റി ആറാം നമ്പർ ബൂത്തിൽ ജിജിന കിഴക്കയിൽ എന്നീ വനിതാ ബൂത്ത് ഏജൻ്റുമാരെ മാരകമായി മർദ്ദിച്ചു.
കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് എൻ കെ മുത്തലിബിന് മർദ്ദനമേറ്റു. കുമ്പളച്ചോലയിലെ പോളിങ് ഏജൻ്റുമാരായ കുമാരനേയും, കുഞ്ഞിക്കണ്ണനേയും ആക്രമിച്ചു. യുഡിഎഫ് പ്രവർത്തകർ ആത്മസംയമനം പാലിച്ചാണ് പല സ്ഥലങ്ങളിലും സംഘർഷം ഒഴിവാക്കിയത്.
നിയോജക മണ്ഡലത്തിലെ അക്രമങ്ങളിലെ പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് സ്ഥാനാർത്ഥി കെഎം അഭിജിത്ത്, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ സൂപ്പി നരിക്കാട്ടേരി, കൺവീനർ മോഹനൻ പാറക്കടവ് എന്നിവർ ആവശ്യപ്പെട്ടു.
CPM deliberately tried to create tension in Nadapuram during the elections - UDF









































