വടകര: ( vatakara.truevisionnews.com ) നിക്ഷേപങ്ങൾക്ക് ഉയർന്ന വാർഷിക പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ വടകരയിലെ 'വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി' എന്ന സ്ഥാപനത്തിനെതിരെ പോലീസ് വീണ്ടും കേസെടുത്തു. വിവിധ നിക്ഷേപകരുടെ പരാതിയിൽ സൊസൈറ്റി ഡയറക്ടർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് വടകര പോലീസ് കേസെടുത്തത് .
ചോറോട് മുട്ടുങ്ങൽ ഒ.വി. കുനിയിൽ ബാലകൃഷ്ണൻ നൽകിയ പരാതിയിലാണ് സൊസൈറ്റിക്കെതിരെ നിലവിൽ കേസെടുത്തത്. 2022 ജൂലൈ മുതൽ 2024 ജൂൺ വരെയുള്ള കാലയളവിൽ ആറ് ലക്ഷം രൂപയാണ് ബാലകൃഷ്ണൻ സൊസൈറ്റിയിൽ നിക്ഷേപിച്ചത്. എന്നാൽ കാലാവധി കഴിഞ്ഞിട്ടും മുതലോ ലാഭവിഹിതമോ തിരിച്ചുനൽകാൻ അധികൃതർ തയ്യാറാകാതെ വഞ്ചിച്ചു എന്നാണ് പരാതി
ഇതിനു പിന്നാലെ സമാനമായ തട്ടിപ്പ് വെളിപ്പെടുത്തി കൂടുതൽ പരാതികൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. നിക്ഷേപകരായ കാനപള്ളി അടക്കത്തെരു അശ്വതി ശശീന്ദ്രനിൽ നിന്ന് 3,66,000 രൂപയും, വില്യാപ്പള്ളി കൊട്ടിയംവള്ളി കുന്നുമ്മൽ ചന്ദ്രിയിൽ നിന്ന് 5,50,000 രൂപയും സൊസൈറ്റി നിക്ഷേപമായി സ്വീകരിച്ചിരുന്നു. അശ്വതിയുടെയും ചന്ദ്രിയുടെയും പരാതിയിൽ സൊസൈറ്റി ഡയറക്ടർ ഉൾപ്പെടെയുള്ളവർക്കെതിരെയും സന്ദീപ്, ലേഖ എന്നിവർക്കെതിരെയും പോലീസ് മുൻപ് കേസെടുത്തിരുന്നു .
നിക്ഷേപിച്ച തുകയോ വാഗ്ദാനം ചെയ്ത ഉയർന്ന പലിശയോ നൽകാതെ മാസങ്ങളോളം നിക്ഷേപകരെ വഞ്ചിച്ചുവെന്നാണ് പരാതിക്കാരുടെ ആരോപണം. വിവിധ പരാതികളിലായി ഇതിനകം 15 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ വിശ്വാസവഞ്ചനയ്ക്കും ചതിക്കും കേസെടുത്ത പോലീസ്, സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും വിശദമായി അന്വേഷിച്ചുവരികയാണ്.
'Complaint again'; Two more fraud cases registered against Vadakara Vishwadeepti Multi-State Society










































