നാദാപുരം: (nadapuram.truevisionnews.com) നാദാപുരം -കുറ്റ്യാടി സംസ്ഥാന പാതയിൽ കക്കട്ടിൽ നരിപ്പറ്റ റോഡ് മുതൽ കുളങ്ങരത്ത് ടൗൺ വരെയുള്ള ഭാഗത്ത് ഓവുചാലുകളില്ലാത്തത് മഴക്കാലത്ത് ജനജീവിതം ദുസ്സഹമാക്കുന്നു.
മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളും വൃത്തിയാക്കിയെങ്കിലും, വെള്ളം ഒഴുകിപ്പോകാൻ ശാസ്ത്രീയമായ ഓവുചാലുകൾ ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധി.
ചെറിയ മഴ പെയ്യുമ്പോൾ പോലും വെള്ളം റോഡിലൂടെ പരന്നൊഴുകുന്നത് കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ഭീഷണിയാവുകയാണ്. റോഡിലെ വെള്ളക്കെട്ട് കാരണം സമീപത്തെ കടകളിലേക്കും വീട്ടുമുറ്റങ്ങളിലേക്കും മലിനജലം ഇരച്ചുകയറുന്ന അവസ്ഥയാണ് നിലവിലുള്ളത്.
കുറ്റ്യാടി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിൽ പോലും വെള്ളക്കെട്ട് മൂലം യാത്രക്കാർക്ക് പ്രവേശിക്കാനാവാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വീതി കുറഞ്ഞ പാതയിൽ വെള്ളം കെട്ടിനിൽക്കുന്നത് വലിയ അപകടസാധ്യതയ്ക്കാണ് വഴിമരുന്നിടുന്നത്.
പലതവണ അധികൃതരെ ഈ പ്രശ്നം ബോധ്യപ്പെടുത്തിയെങ്കിലും ഇതുവരെ ശാശ്വത പരിഹാരം ഉണ്ടായിട്ടില്ലെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തി. വെറും ശുചീകരണം കൊണ്ട് മാത്രം പ്രശ്നം തീരില്ലെന്നും കൃത്യമായ ഓവുചാലുകൾ നിർമിക്കുകയാണ് വേണ്ടതെന്നും കുന്നുമ്മൽ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ എ.വി. നാസറുദ്ദീൻ പറഞ്ഞു.
ഇക്കാര്യം ഉന്നയിച്ച് അധികൃതർക്ക് നിവേദനം നൽകാൻ വാർഡ് വികസന സമിതി തീരുമാനിച്ചിട്ടുണ്ട്.
Traders and travelers struggle with waterlogged roads












































