പാറക്കടവ് : കേരള സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കുന്നതിനും തുടരുന്നതിനുമായി നടപ്പിലുള്ള ചില മാനദണ്ഡങ്ങൾ യഥാർത്ഥ അർഹരായ നിരവധി ഗുണഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന പഞ്ചായത്ത് ഭരണ സമിതി യോഗം ചർച്ച ചെയ്തു.
പ്രത്യേകിച്ച് വീടിൻ്റെ അളവ്, വാഹനത്തിന്റെ എഞ്ചിൻ കപ്പാസിറ്റി, രോഗികളുടെ ആവശ്യങ്ങൾക്കായും മറ്റും വീടുകളിൽ എയർ കണ്ടീഷണർ ഉള്ളത് തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി നിരവധി സാധാരണ കുടുംബങ്ങൾ പെൻഷനിൽ നിന്ന് ഒഴിവാക്കപ്പെടുന്ന സാഹചര്യമുണ്ട്.
ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ ഇത്തരം മാനദണ്ഡങ്ങൾ പലപ്പോഴും കുടുംബങ്ങളുടെ യഥാർത്ഥ സാമ്പത്തിക അവസ്ഥ പ്രതിഫലിപ്പിക്കുന്നതല്ല എന്ന് യോഗം ചർച്ച ചെയ്യുകയും താഴെ പറയുന്ന ആവശ്യങ്ങൾ കേരള സർക്കാരിനോട് അഭ്യർത്ഥിക്കുന്നതിനും യോഗം തീരുമാനിച്ചു.
1. സാമൂഹ്യ സുരക്ഷാ പെൻഷനുമായി ബന്ധപ്പെട്ട നിലവിലെ മാനദണ്ഡങ്ങൾ കാലാനുസൃതമായി പുനഃപരിശോധിക്കുക.

2. വീടിൻ്റെ അളവ് മാത്രം പരിഗണിച്ച് പെൻഷൻ നിഷേധിക്കുന്ന നടപടി ഒഴിവാക്കുക.
3. വാഹനത്തിന്റെ എഞ്ചിൻ കപ്പാസിറ്റി അടിസ്ഥാനമാക്കിയുള്ള അയോഗ്യതാ വ്യവസ്ഥകൾ ലഘൂകരിക്കുക.
4. വീടുകളിൽ എയർ കണ്ടീഷണർ ഉള്ളത് മാത്രം അടിസ്ഥാനമാക്കി പെൻഷൻ നിഷേധിക്കാതിരിക്കുക.
5. യഥാർത്ഥ സാമ്പത്തിക അവസ്ഥയും ജീവിത സാഹചര്യവും അടിസ്ഥാനമാക്കിയുള്ള കൂടുതൽ മാനുഷികവും പ്രായോഗികവുമായ മാനദണ്ഡങ്ങൾ രൂപീകരിക്കുക.
6. മസ്റ്ററിംഗ് ഉൾപ്പെടെയുള്ള നടപടികൾ കൂടുതൽ ലളിതവും ജനസൗഹൃദവുമാക്കുക.
യോഗത്തിൽ വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിൽ,സ്ഥിരം സമിതി അംഗങ്ങളായ അഹമ്മദ് കുറുവയിൽ, സി എച്ച് ഹമീദ് മാസ്റ്റർ, സി കെ ജമീല വാർഡ് മെമ്പർമാരായ അബ്ദുല്ല കെ കെ, ബീജ കെ, നുസ്രത് രയരോത്ത്, അഫ്സത്ത് കളിയേടത്ത്, ദ്വര കെ, അഡ്വ. ഫായിസ് ചെക്യാട്, സലീം ചെക്യാട്, മൈമൂനത്ത് എം പി, നസീയത് മാമുണ്ടേരി, റൈഹാനത് പറേമ്മൽ, ആത്തിക്ക മുഹമ്മദ്,സെക്രട്ടറി മുഹമ്മദ് ആഷിഖ് എന്നിവർ പങ്കെടുത്തു.
Social Security Pension, Government of Kerala, Criteria, Beneficiaries, Chekyad Grama Panchayat


































