#Latest News #Wild Elephants #Crop Damage #Chekyad #Valayam
നാദാപുരം: (nadapuram.truevisionnews.com) കണ്ടിവാതുക്കൽ അഭയഗിരി മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം സോളാർ കമ്പിവേലികൾ തകർത്താണ് ജനവാസമേഖലയിലേക്ക് കടക്കുന്നത്. പിലാക്കണ്ടി ഉഷ, രയരപ്പൻ, മാക്കൂൽ കേളപ്പൻ, പി. സി. ചന്ദ്രൻ, കാട്ടിക്കുഴി നിഷ, കാട്ടിക്കുഴി കേളപ്പൻ, കുന്നുമൽ കുങ്കൻ, പൂവത്താണിക്കുന്നേൽ മാത്യു എന്നിവരുടെ കൃഷിയിടങ്ങളിലാണ് നാശനഷ്ടങ്ങൾ ഉണ്ടായത്.
വളയം, ചെക്യാട് പഞ്ചായത്തുകളിലെ അതിർത്തി പ്രദേശങ്ങളിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും രാത്രിയിലായിരുന്നു കാട്ടാനകളുടെ ആക്രമണം. നൂറുകണക്കിന് വാഴ, കവുങ്ങ്, റബ്ബർ തൈകൾ എന്നിവയാണ് പൂർണ്ണമായും നശിച്ചത്.
കണ്ണവം വനമേഖലയോട് ചേർന്നുള്ള കൃഷിയിടങ്ങളിലാണ് കാട്ടാനകൾ കൂട്ടമായെത്തുന്നത്. മഴക്കാലമായതോടെ പറമ്പുകളിൽ കാടുപിടിച്ചു കിടക്കുന്നതും ആനകൾ കൃഷിയിടങ്ങളിലേക്ക് ആകർഷിക്കപ്പെടാൻ കാരണമാകുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
വനംവകുപ്പും നാട്ടുകാരും ചേർന്ന് പകൽ സമയങ്ങളിൽ ആനകളെ കാട്ടിലേക്ക് ഓടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, സന്ധ്യയാകുന്നതോടെ ഇവ വീണ്ടും കൃഷിയിടങ്ങളിലേക്ക് തിരിച്ചെത്തുകയാണ്. കാട്ടാനശല്യം കാരണം രാത്രി പുറത്തിറങ്ങാൻ പോലും ഭയക്കുന്ന അവസ്ഥയിലാണെന്ന് പ്രദേശവാസികൾ ആശങ്ക പങ്കുവെച്ചു.
Content Highlight: Wild elephants in Valayam and Chekyad panchayats












































