നാദാപുരം: ( nadapuram.truevisionnews.com ) വളയം ഗവൺമെന്റ് കുടുബാരോഗ്യ കേന്ദ്രത്തിൽ സുരക്ഷാ ജീവനക്കാരൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഒടുവിൽ പോലീസ് നടപടി തുടങ്ങി. വളയം പൊലീസ് ആശുപത്രിയിലെത്തി അക്രമത്തിന് ഇരയായ സുക്ഷാജീവനക്കാരന്റെ മൊഴിയെടുത്തു. ആശുപത്രി അധികൃതരിൽ നിന്നും സി സി ടി വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. സംഭവത്തിൽ ആശുപത്രി ജീവനക്കാരുടെയും ഡോക്ടർമാരുടെയും പ്രതിഷേധത്തിനൊടുവിൽ പൊലീസ് ഇന്ന് കേസ് രജിസ്റ്റർ ചെയ്‌തേക്കും.
അക്രമ ദൃശ്യം ട്രൂവിഷൻ ന്യൂസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.ഇതോടെയാണ് രണ്ട് ആഴ്ചയായി ഫയലിൽ വിശ്രമിച്ച പരാതി പൊടിതട്ടിയെടുത്തത്. ഈ കഴിഞ്ഞ ഒമ്പതിന് രാവിലെയാണ് ആശുപത്രി വളപ്പിൽ നിർത്തിയിട്ട കാർ മാറ്റിനിർത്തണമെന്നാവിശ്യപ്പെട്ട സുരക്ഷാജീവനക്കാരൻ തിരുവങ്ങോത്ത് കണാര(59)നെതിരെയാണ് യുവാവിന്റെ അക്രമമുണ്ടായത്. തൂണേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വളയത്ത് പ്രവർത്തിക്കുന്ന സർക്കാർ കുടുബാരോഗ്യ കേന്ദ്രത്തിലെ സുരക്ഷ ജീവനക്കാരനാണ് കണാരൻ.

യുവാവിൻ്റെ അക്രമത്തിൽ സുരക്ഷ ജീവനക്കാരനായ കണാരൻ താഴെക്ക് തെറിച്ച് വീഴുന്നതും പരിക്ക് പറ്റിയതും ആശുപത്രി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അക്രമാ ശക്തനായ യുവാവ് അളുകൾക്കിടയിൽ നിന്ന് നിരവധി തവണ ആശുപത്രി സുരക്ഷ ജീവനക്കാരന് നേരെ പാഞ്ഞ് അടുക്കുന്നതും ഒപ്പം ഉള്ളവർ പല പ്രാവശ്യം പിടിച്ച് വെച്ച് തടയുന്നതും ദൃശ്യത്തിൽ വ്യക്തമായി കാണാം.

കൈക്കും കാലിനും മുറിവേറ്റ സുരക്ഷ ജീവനക്കാരന് ആശുപത്രിയിൽ ചികിത്സ നൽകിയ രേഖ സഹിതം പരാതി അന്നു തന്നെ മെഡിക്കൽ ഓഫീസർ വളയം പൊലീസിന് കൈമാറിയിരുന്നു. തുടക്കത്തിൽ തന്നെ പൊലീസ് അലംഭാവം കാട്ടിയെന്ന വിമർശനം ഉണ്ട്. ഇക്കഴിഞ്ഞ 10 ന് ആശുപത്രി ജീവനക്കാരും ഡോക്ടർമാരും ഒപി നിർത്തി വെച്ച് പ്രതിഷേധയോഗം ചേർന്നിരുന്നു.

ആശുപത്രിയിൽ അക്രമം ആവർത്തിക്കുന്നതായും ശക്തമായ നിയമ നടപടി ഉണ്ടായാൽ മാത്രമേ ഭയം കൂടാതെ സേവനം നടത്താൻ കഴിയുകയുള്ളൂവെന്ന് ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജയുടെ സാന്നിധ്യത്തിൽ ചേർന്ന ആശുപത്രി മാനേജ്മെൻ്റ് കമ്മറ്റി യോഗവും അക്രമത്തെ അപലപിച്ചിരുന്നു.
Police wake up collect footage of security guard being attacked and begin investigation Valayam Police




































