വാണിമേൽ: [nadapuram.truevisionnews.com] ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കരുകുളം തിരിയക്കയം വെള്ളച്ചാട്ടത്തിന്റെ ഒരു ഭാഗം റിസോർട്ട് നിർമ്മാണത്തിന്റെ മറവിൽ കൈയ്യേറി നശിപ്പിച്ചതായി പരാതി.
മരങ്ങളും പ്രകൃതിസമ്പത്തും വ്യാപകമായി നശിപ്പിച്ചുവെന്നാരോപിച്ച് ഡിവൈഎഫ്ഐ വിലങ്ങാട് മേഖലാ കമ്മിറ്റിയാണ് അധികാരികൾക്ക് പരാതി നൽകിയത്. വാണിമേൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേടിനെ തുടർന്ന് തിരിയക്കയത്ത് ഇതുവരെ യാതൊരു വികസന പ്രവർത്തനങ്ങളും നടന്നിട്ടില്ല.
ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി അടുത്ത ദിവസം അധികാരമേൽക്കുന്ന ഈ ഘട്ടത്തിൽ ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തി ടൂറിസ്റ്റ് ഹബ്ബായി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനിടെയാണ് പ്രകൃതിസൗന്ദര്യം തകർക്കുന്ന തരത്തിലുള്ള ഇടപെടൽ നടന്നതെന്നാണ് പരാതി.
ഈ സാഹചര്യത്തിൽ ഡിവൈഎഫ്ഐ വിലങ്ങാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി. സംരംഭങ്ങൾക്ക് എതിരല്ലെന്നും, എന്നാൽ തിരിയക്കയത്തിന്റെ തനിമയും പ്രകൃതിസൗന്ദര്യവും നശിപ്പിക്കുന്ന ഏതൊരു നടപടിയെയും ശക്തമായി എതിർക്കുമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
തിരിയക്കയം വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി ഏതറ്റം വരെയും പോരാടുമെന്നും, സംഭവത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ധപ്പെട്ട വകുപ്പുകൾക്ക് ഡിവൈഎഫ്ഐ പരാതി നൽകിയതെന്ന് നേതാക്കൾ അറിയിച്ചു.
Exploitation of nature, Thiriyakayam waterfall













































.jpeg)