നാദാപുരം: (nadapuram.truevisionnews.com) വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് നൽകിയതിന് സമാനമായി വിലങ്ങാട് ദുരന്തബാധിതരുടെയും കടബാധ്യതകൾ എഴുതിത്തള്ളുന്ന കാര്യം സർക്കാർ സജീവമായി പരിഗണിക്കുന്നു. നിയമസഭയിൽ ഇ.കെ. വിജയൻ എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് സർക്കാർ ഇക്കാര്യത്തിൽ അനുകൂല നിലപാട് വ്യക്തമാക്കിയത്.
ദുരന്തബാധിതരുടെ വായ്പാബാധ്യതകൾ സംബന്ധിച്ച വിശദമായ ശുപാർശ ജില്ലാ അധികൃതരിൽ നിന്നും ശേഖരിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. വിലങ്ങാട് ദുരന്തമുണ്ടായ ഘട്ടം മുതൽ സർക്കാർ സ്വീകരിച്ചുവരുന്ന വിവിധ സഹായപദ്ധതികളെക്കുറിച്ചും സഭയിൽ വിശദീകരിച്ചു.
ദുരന്തം ബാധിച്ച 488 കുടുംബങ്ങൾക്കായി 48.80 ലക്ഷം രൂപയും, ജീവനോപാധി നഷ്ടപ്പെട്ടവർക്കുള്ള പ്രത്യേക ധനസഹായമായി 20.79 ലക്ഷം രൂപയും ഇതിനകം അനുവദിച്ചു കഴിഞ്ഞു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് 18 ലക്ഷം രൂപയും, കാർഷിക ഭൂമിയുടെയും വിളകളുടെയും നഷ്ടപരിഹാരമായി വൻതുകയും സർക്കാർ നൽകി.
കൂടാതെ വാടകയിനത്തിൽ 30 ലക്ഷത്തിലധികം രൂപയും പ്രദേശത്തെ ശുചീകരണ പ്രവർത്തനങ്ങൾക്കായി പ്രത്യേക ഫണ്ടും നീക്കിവെച്ചിട്ടുണ്ട്. ചൂരൽമല ദുരന്തബാധിതർക്ക് അനുവദിച്ചതിന് സമാനമായ ചികിത്സാ ധനസഹായവും വ്യാപാര സ്ഥാപനങ്ങൾക്കുള്ള നഷ്ടപരിഹാരവും വിലങ്ങാട് മേഖലയ്ക്കും ബാധകമാക്കി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

MLA demands debt of Vilangad victims to be written off









































