നാദാപുരം: (nadapuram.truevisionnews.com) തൂണേരി ഇ.വി.യു.പി സ്കൂളിന്റെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തിക്കൊണ്ട് സ്കൂൾ കെട്ടിടത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ വ്യാപകമായ രീതിയിൽ അനധികൃത മണ്ണെടുപ്പ് നടക്കുന്നതായി പരാതി.
വലിയ തോതിൽ മണ്ണ് നീക്കം ചെയ്യുന്നത് സ്കൂൾ കെട്ടിടത്തിന്റെ നിലനിൽപ്പിന് തന്നെ അപകടമുണ്ടാക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികളും രക്ഷിതാക്കളും. മണ്ണെടുപ്പിനെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സംഭവത്തിൽ അടിയന്തര നടപടിക്കൊരുങ്ങുകയാണ് തൂണേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി.
പരാതിയെത്തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.കെ. രജീഷ്, പഞ്ചായത്ത് അംഗങ്ങളായ സി.കെ.സി അഹമ്മദ്, ഉഷ എം.വി, നിജിത വി, റജീന കാഞ്ഞിരക്കണ്ടിയിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സിന്ധു പി.ജി, അസിസ്റ്റന്റ് എൻജിനീയർ അർച്ചന ചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

സ്കൂൾ പ്രധാനാധ്യാപകൻ കെ.പി. സുധീഷ് മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് ചന്ദ്രൻ പി.കെ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. അനധികൃതമായ ഈ നീക്കത്തിനെതിരെ നിയമപരമായ കർശന നടപടികൾ സ്വീകരിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.
Soil excavation threatens safety of Thuneri EVUP school








































