എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി, മാവൂർ, തൊട്ടിൽപ്പാലം മേഖലകളിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടുകൾ തകരുകയും കൃഷിനാശം സംഭവിക്കുകയും ചെയ്തു.
കാലംതെറ്റി എത്തിയ ഈ മഴ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായവരെയും വോട്ടർമാരെയും ഒരുപോലെ വലച്ചു. പര്യടനത്തിനിടയിൽ പെട്ടെന്നുണ്ടായ മഴ കാരണം പലർക്കും പരിപാടികൾ പാതിവഴിയിൽ നിർത്തേണ്ടി വന്നു.
മാവൂർ മേഖലയിലാണ് കാറ്റും മഴയും കൂടുതൽ നാശം വിതച്ചത്. വൈകുന്നേരം നാല് മണിയോടെയുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ പറ്റി. സൗത്ത് അരയങ്കോട് കൃഷ്ണൻ നായർ, കൽപ്പള്ളിയിലെ അബ്ദുറഹിമാൻ, തെനപ്പറമ്പിൽ രാമൻ എന്നിവരുടെ വീടുകൾക്ക് മുകളിൽ മരം വീണ് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചു.
കൃഷ്ണൻ നായരുടെ വീട് തകർന്നെങ്കിലും വീട്ടുകാർ ഓടിമാറിയതിനാൽ വലിയൊരു അപകടം ഒഴിവായി. കൂടാതെ, മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നതോടെ പലയിടങ്ങളിലും വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചു.

ചാത്തമംഗലത്ത് റോഡ് നിർമ്മാണം നടക്കുന്ന ഭാഗത്ത് വെള്ളം കുത്തിയൊലിച്ച് സമീപത്തെ കടകളിലേക്ക് കയറിയതോടെ കച്ചവടക്കാർക്കും വലിയ നഷ്ടമുണ്ടായി. പെരുവയൽ, പെരുമണ്ണ, മാവൂർ പഞ്ചായത്തുകളിൽ വ്യാപകമായി വാഴകൃഷിയും നശിച്ചു.
തൊട്ടിൽപ്പാലം, കാവിലുംപാറ, മരുതോങ്കര മേഖലകളിൽ ഒരു മണിക്കൂറിലധികം നീണ്ടുനിന്ന മഴ ചൂടിന് ആശ്വാസമായെങ്കിലും കാറ്റിൽ മരങ്ങൾ വീണത് ഗതാഗതത്തെയും വൈദ്യുതിയെയും ബാധിച്ചു. അടുക്കത്ത് ഫസലിന്റെ വീടിന് മുകളിൽ തെങ്ങ് വീണ് കേടുപാടുകൾ പറ്റി.
കാവിലുംപാറയിൽ വാഴകൃഷി നശിക്കുകയും മരങ്ങൾ വീണ് കെഎസ്ഇബി ലൈനുകൾ പൊട്ടുകയും ചെയ്തു. കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനയും നാട്ടുകാരും ചേർന്നാണ് റോഡുകളിലും മറ്റും വീണ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
Heavy rain and wind damage Mavoor region








































