നാദാപുരം: (nadapuram.truevisionnews.com) എടച്ചേരി വേങ്ങോളിയിലെ ആയാടത്തിൽ ജമീലയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പതിറ്റാണ്ടിന് ശേഷം പിടിയിലായ ഭർത്താവ് കിഴക്കയിൽ ഹമീദിനെ (62) വടകര കോടതി റിമാൻഡ് ചെയ്തു.
സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് ബോവിക്കാനത്തു നിന്നാണ് എടച്ചേരി പോലീസ് ഇയാളെ പിടികൂടിയത്.
എടച്ചേരി ഇൻസ്പെക്ടർ മെൽബിൻ ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച അറസ്റ്റ് ചെയ്ത പ്രതിയെ രാത്രിയോടെ വടകര ഡിവൈഎസ്പി ഓഫീസിലെത്തിക്കുകയും ജില്ലാ പോലീസ് മേധാവി ഷിറാഷിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു.
2001 സെപ്റ്റംബർ എട്ടിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ജമീലയെ തലക്കടിച്ചു വീഴ്ത്തിയ ശേഷം തുണി ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. കൃത്യത്തിന് ശേഷം ഒളിവിൽ പോയ ഹമീദ് കാസർകോട് മറ്റൊരു വിവാഹം കഴിച്ച് ഭാര്യയോടും മൂന്ന് മക്കളോടുമൊപ്പം താമസിച്ച് വരികയായിരുന്നു.

അവിടെ മത്സ്യത്തൊഴിലാളിയായി ജോലി ചെയ്ത് ഒളിജീവിതം നയിക്കുന്നതിനിടെയാണ് 25 വർഷത്തിന് ശേഷം നിയമത്തിന്റെ വലയിലാകുന്നത്. പ്രതിയെ പിടികൂടാൻ കഴിഞ്ഞത് പോലീസ് അന്വേഷണത്തിലെ നിർണ്ണായക നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
Husband remanded in Vengoli Jameela murder case










































