നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചി ടൗണിനോട് ചേർന്ന് മത്സ്യ മാർക്കറ്റിന് പിറകുവശത്തായി സ്വകാര്യ വ്യക്തികൾ വൻതോതിൽ കുന്നിടിച്ച് നിരത്തുന്നു. ജിയോളജി, റവന്യൂ വകുപ്പുകളുടെയോ ഗ്രാമപഞ്ചായത്തിന്റെയോ യാതൊരുവിധ മുൻകൂർ അനുമതിയും ഇല്ലാതെയാണ് അതീവ ഗുരുതരമായ ഈ നിയമലംഘനം നടക്കുന്നത്.
കുന്നിടിച്ചതിനെ തുടർന്ന് മണ്ണും ചെളിയും സമീപത്തെ ഓടകളിലേക്ക് ഒലിച്ചിറങ്ങിയതോടെ കഴിഞ്ഞ ദിവസം കല്ലാച്ചി ടൗൺ വഴിയുള്ള കാൽനട-വാഹന യാത്ര പൂർണ്ണമായും ദുഷ്കരമായിരുന്നു.
വരാനിരിക്കുന്ന മഴക്കാലത്ത് നേരിയൊരു മഴ പെയ്താൽ പോലും കല്ലാച്ചി ടൗൺ വെള്ളത്തിനടിയിലായി പുഴയായി മാറുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്. അനധികൃതമായി മണ്ണ് ഖനനം നടത്തുന്നവർക്കെതിരെയും പ്രകൃതിദത്തമായ നീർച്ചാലുകൾ നികത്തുന്നവർക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന നാദാപുരം പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ, മണ്ണെടുപ്പ് നടക്കുന്ന സ്ഥലത്ത് നാദാപുരം പഞ്ചായത്ത് സെക്രട്ടറി എം. പി. രജുലാലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി അടിയന്തര പരിശോധന നടത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.

പരിശോധനാ സംഘത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ സീന, പഞ്ചായത്ത് ജീവനക്കാരായ കെ. ആതിര, ജോബിത്ത് സിബി, കെ. ടി. കെ. അഷറഫ് എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിലും അനധികൃത ഖനനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
Hill demolition without permission behind fish market











































