#Latest news #Kafir screenshot case #Jithin Bhaskar #Bail plea today
വടകര: (vatakara.truevisionnews.com) വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തെ വിവാദ 'കാഫിർ' സ്‌ക്രീൻഷോട്ട് കേസിലെ പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്തതിനാൽ ജാമ്യം അനുവദിക്കണമെന്നാണ് ജിതിന്റെ വാദം.
എന്നാൽ പ്രതി തെളിവ് നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ നിലപാടെടുത്തു. വ്യാജ സ്‌ക്രീൻഷോട്ട് ആദ്യഘട്ടത്തിൽ ഷെയർ ചെയ്ത മുൻ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
അതേസമയം, പോസ്റ്റിന് പിന്നിലെ സിപിഎം നേതാക്കളുടെ പങ്ക് കൂടി പുറത്തുവരണമെന്ന് മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല ആവശ്യപ്പെട്ടു. പാർട്ടി നിർദേശപ്രകാരമാണ് സ്‌ക്രീൻഷോട്ട് നിർമിച്ചതെന്ന് കരുതുന്നതായും അന്വേഷണം ഉന്നതരിലേക്ക് നീളണമെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരും വരെ നിയമപോരാട്ടം തുടരുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് വി.പി. ദുൽഖിഫിലും വ്യക്തമാക്കി.
കേസിൽ ആദ്യം ആരോപണം നേരിട്ട യൂത്ത് ലീഗ് പ്രവർത്തകൻ പി.കെ. കാസിമിനെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. കാസിം വിവാദ പോസ്റ്റ് ഇട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ പൊലീസ്, അദ്ദേഹത്തിന്റെ ഫോൺ പരിശോധനാ ഫലം വടകര മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.


നിരപരാധിത്വം തെളിയിക്കാൻ തന്റെ മൂന്ന് ഫോണുകളും കാസിം പൊലീസിന് കൈമാറിയിരുന്നു. തന്റെ പേരിൽ വ്യാജ സന്ദേശമാണ് പ്രചരിപ്പിച്ചതെന്ന് കാണിച്ച് കാസിം നേരത്തെ പരാതി നൽകിയിരുന്നു.
വടകരയിൽ വോട്ടെടുപ്പിന്റെ തലേദിവസമാണ് ഷാഫി പറമ്പിലിനെ അനുകൂലിച്ചും എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയെ 'കാഫിർ' എന്ന് ചിത്രീകരിച്ചുമുള്ള വ്യാജ വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് പ്രചരിച്ചത്.
Content Highlight: Kafir screenshot case; Verdict on Jithin Bhaskar's bail plea today
#Latest news #Kafir screenshot case #Jithin Bhaskar #Bail plea today







































