#Latest News #Nadapuram #Wild elephant menace #Kandivathukkal
നാദാപുരം: (nadapuram.truevisionnews.com) ചെക്യാട് പഞ്ചായത്തിലെ കണ്ടിവാതുക്കലിൽ വീണ്ടും കാട്ടാന ഇറങ്ങി വ്യാപകമായ കൃഷിനാശം. കണ്ടതുംകര ജിഷോബ്, വലിയപുരക്കൽ മാണിക്കം എന്നിവരുടെ കൃഷിയിടങ്ങളിലെ കായ്ഫലമുള്ള തെങ്ങ്, റബ്ബർ, കവുങ്ങ് തുടങ്ങിയവയാണ് ആന നശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി ഒറ്റയാനാണ് കൃഷിയിടത്തിലിറങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞയാഴ്ച ആനക്കൂട്ടം നടത്തിയ നാശത്തിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ഒറ്റയാന്റെ ആക്രമണമുണ്ടായിരിക്കുന്നത്. വനംവകുപ്പും നാട്ടുകാരും ദിവസങ്ങളോളം പ്രയത്നിച്ചാണ് അന്ന് ആനകളെ കണ്ണവം വനത്തിലേക്ക് തിരികെ അയച്ചത്. ഇതിനിടയിൽ, തൊട്ടടുത്ത വാഴമലയിൽ കാട്ടാനകൾ രണ്ട് സംഘങ്ങളായി തമ്പടിച്ചിരിക്കുന്നത് പ്രദേശവാസികളെയും കർഷകരെയും വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ആനകളുടെ സാന്നിധ്യം മൂലം കൃഷിയിടങ്ങളിൽ പണിക്കിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് തൊഴിലാളികൾ. വനമേഖലയിൽ സ്ഥാപിച്ച വൈദ്യുത വേലികൾ പലയിടത്തും പ്രവർത്തനരഹിതമായതാണ് ആനകൾ കൃഷിയിടങ്ങളിലേക്ക് കടന്നുകയറാൻ കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അധികൃതർ അടിയന്തരമായി ഇടപെട്ട് വേലിയിലെ തകരാറുകൾ പരിഹരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Content Highlight: Wild elephant menace is severe at Kandivathukkal in Chekyad.
#Latest News #Nadapuram #Wild elephant menace #Kandivathukkal













































