വാണിമേൽ : ( nadapuram.truevisionnews.com ) പൊന്നിൻ്റെ വിലയും നിറവും പെണ്ണിൻ്റെ കണ്ണ് മഞ്ഞളിപ്പിക്കുമെന്നത് ഇവിടെ പഴങ്കഥ. പൊന്നിനേക്കാൾ വിലയുണ്ട് വാണിമേലിലെ പെൺകുട്ടികളുടെ നേരിന്. സ്വർണ വില ഒന്നര ലക്ഷത്തിലേക്ക് കുതിക്കുമ്പോഴും കളഞ്ഞ് കിട്ടിയ സ്വർണം കണ്ടപ്പോൾ അവർ മറിച്ചൊന്നും ആലോചിച്ചില്ല.
സ്വർണാഭരണം നഷ്ടപ്പെട്ട ഉടമയ്ക്ക് തിരിച്ചു നൽകി വിദ്യാർത്ഥികൾ നേരിൻ്റെ മാതൃകയായി. വാണിമേൽ വെള്ളിയോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളായ ആൻലിയ വികാസ്, നിടുംപറമ്പിലെ വിജിഷ തട്ടാൻന്റവിട, പച്ചപ്പാലത്തെ കല്ലുംപുറത്ത് നിഹാര കെ.പി എന്നിവർക്കാണ് സ്കൂളിന്റെ പരിസരത്തു നിന്ന് സ്വർണ്ണാഭരണം കളഞ്ഞ് കിട്ടിയത്.
കുട്ടികൾ ഉടൻ സ്കൂൾ ഓഫീസിലെത്തി അധ്യാപകരെ വിവരം അറിയിച്ചു. തുടർന്ന് പിടിഎ പ്രസിഡന്റ്, പ്രധാന അധ്യാപകരുടെയും സാന്നിധ്യത്തിൽ വിദ്യാർത്ഥികൾ ഉടമകൾക്ക് തിരിച്ചു നൽകി. വിദ്യാർത്ഥികളുടെ മാതൃക പരമായ പ്രവർത്തിയെ സ്കൂൾ അസംബ്ലിയിൽ വച്ചു പിടിഎ പ്രസിഡന്റ് ഷൈനി എ. പി. പ്രധാന അധ്യാപകൻ ശ്രീജിത്ത് കൊയിലോത്ത്, കെ. സി മുനീർ മാസ്റ്റർ, പി പവിത്രൻ എന്നിവർ അനുമോദിച്ചു.
Students set an example of honesty by returning lost gold jewelry to its owner










































