നാദാപുരം:(nadapuram.truevisionnews.com) നാല് നാൾ നീണ്ട് നിന്ന കുറ്റിപ്രo ശ്രീ പാറയിൽ പരദേവതാ - ശിവ ക്ഷേത്രം തിരുവുത്സവത്തിന് സമാപനം . ഒരു പതിറ്റാണ്ടിന് ശേഷം നടന്ന പന്തീരായിരം തേങ്ങയേറും പാട്ടും മഹോത്സവം നാടിൻ്റെ ദേശോത്സവമായി മാറി .
വിവിധ ദേശങ്ങളിൽ നിന്നായി കടത്തനാടിൻ്റെ പുണ്യ ഭൂമിയിലേക്ക് ഭക്ത ജനങ്ങൾ ഒഴുകിയെത്തി. മുൻ വർഷങ്ങളിൽ നിന്നും വിപുലമായി നടന്ന തേങ്ങയേറും പാട്ടും മഹോത്സവം വിജയിപ്പിക്കാൻ ക്ഷേത്രം കമ്മിറ്റിയോടൊപ്പം മാതൃസമിതിയും വിവിധ സബ്ബ് കമ്മിറ്റികളും അകമഴിഞ്ഞ് പ്രവർത്തിച്ചു.
കലവറ നിറയ്ക്കൽ ഘോഷയാത്രക്ക് വൻ ജനകീയ പങ്കാളിത്തമുണ്ടായി. ക്ഷേത്ര ചടങ്ങുകളോടൊപ്പം എല്ലാ ദിവസവും തായമ്പക അരങ്ങേറി. മനോഹരമായ താള വിന്യാസങ്ങളുടെ അകമ്പടിയോടെ ആസ്വാദകരെ മേളപ്പെരുക്കത്തിൻ്റെ പരമാനന്ദത്തിലേക്ക് കൊണ്ട് പോയി.
തിരുവുത്സവ വേളയിൽ ക്ഷേത്ര സന്നിധിയിൽ സമർപ്പിക്കപ്പെട്ട ഇ - കാണിക്ക സൗകര്യം ഭക്തർക്ക് ഇരട്ടി മധുരമായി മാറി. മൂന്നാം നാളിൽ ബത്തേരി ഗണപതി വട്ടം അദ്ധ്യാത്മിക സമിതിയുടെ ആഭിമുഖ്യത്തിൽ പൊറഞ്ചേരി ഇല്ലം ഉഷ അന്തർജ്ജനം നയിച്ച ഭഗവത് ഗീതാ പാരായണം ശ്രദ്ധേയമായി.

സമാപന ദിവസത്തിൽ നടന്ന പ്രസാദ ഊട്ടിൻ്റെ ഭാഗമായി വിഭവ സമൃദ്ധമായ സദ്യ വിളമ്പി. രാത്രി അത്താഴ പൂജക്ക് ശേഷം കേളോത്ത് വിനോദ് മാരാറുടെ നേതൃത്വത്തിൽ കടത്തനാട് പഞ്ചവാദ്യ സംഘം അവതരിപ്പിച്ച പാണ്ടിമേളത്തോട് കൂടിയ എഴുന്നള്ളിപ്പ് ശ്രദ്ധേയമായി.
തുടർന്ന് രാത്രി 11 മണിയോടെ ആരംഭിച്ച കളം മായ്ക്കൽ പന്തീരായിരം തേങ്ങയേറിന് പുലർച്ചെ മൂന്ന് മണിയോടെ സമാപനം. തുടർന്ന് ദൃശ്യ വിരുന്ന് ഒരുക്കിയ വെടിക്കെട്ടോടെ തിരുവുത്സവം സമാപിച്ചു.
ക്ഷേത്രം തന്ത്രി കാട്ടുമാടം അഭിനവ അനില്‍ നമ്പൂതിരിപ്പാടിന്റെ നിർദ്ദേശപ്രകാരം പേരൂർ ദാമോദരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം മേൽശാന്തി മാരായ കുന്നമംഗലം രാജേഷ് നമ്പൂതിരി, കൊഴുവിൽ വാസുദേവൻ നമ്പൂതിരി, ചെറുവറ്റ ഗോപി നമ്പൂതിരി ശ്രീധരൻ നമ്പൂതിരി, ബാലുശ്ശേരി കെ രാമചന്ദ്രക്കുറുപ്പ് എന്നിവർ കളം എഴുത്തും പാട്ടുംചടങ്ങുകൾക്ക് നേതൃത്വം നൽകി.
The festival of fifteen thousand coconuts and songs concludes


































