നാദാപുരം: [nadapuram.truevisionnews.com] Nനാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലെ താൽക്കാലിക നിയമനങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം പുകയുന്നു. എക്സ് സർവീസ് മെൻ യോഗ്യത ഇല്ലാത്തതിനെ തുടർന്ന് സെക്യൂരിറ്റി ജോലിയിൽ നിന്ന് പിരിച്ചുവിട്ട വ്യക്തിയെ, ക്ലീനിംഗ് സ്റ്റാഫായി നിയമിക്കാനുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ നീക്കത്തിനെതിരെയാണ് നാദാപുരം പഞ്ചായത്ത് യൂത്ത് ലീഗ് രംഗത്തെത്തിയിരിക്കുന്നത്.
ഇതുസംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിന് യൂത്ത് ലീഗ് പരാതി നൽകി. പിരിച്ചുവിടപ്പെട്ട വ്യക്തി നഴ്‌സിംഗ് സ്റ്റാഫിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നാദാപുരം പോലീസിൽ നിലവിൽ കേസുണ്ട്.
സർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമായിരിക്കെ, ക്രിമിനൽ കേസിൽ പ്രതിയായ വ്യക്തിയെ വീണ്ടും നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന് യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇ. ഹാരിസ് ആരോപിച്ചു.
സിപിഎം താല്പര്യപ്രകാരം യോഗ്യതയില്ലാത്ത പാർട്ടി ബന്ധുക്കളെ ആശുപത്രിയിൽ തിരുകിക്കയറ്റാനാണ് നീക്കം നടക്കുന്നത്. ഇത്തരം നടപടികൾ തുടർന്നാൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യൂത്ത് ലീഗ് നാദാപുരം പഞ്ചായത്ത് പ്രസിഡണ്ട് ശംസീർ നരിക്കാട്ടേരി, ജനറൽ സെക്രട്ടറി ഹസീബ് കുന്നത്ത്, ട്രഷറർ ജാഫർ തുണ്ടിയിൽ, ഭാരവാഹികളായ സിറാജ് നാദാപുരം, ജസീർ കക്കംവെള്ളി, അജ്മൽ ചിറക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധവും പരാതി നൽകലും നടന്നത്.
Complaint alleging backdoor recruitment at Nadapuram Taluk Hospital



































