നാദാപുരം : (nadapuram.truevisionnews.com) കോഴിക്കോട് പതിമൂന്ന് കാരിയായ ബാലികയെ ലൈംഗികാ അതിക്രമത്തിനും ബലാത്സംഗത്തിനും വിധേയമാക്കിയ കേസിലെ പ്രതിക്ക് 53വർഷം കഠിനതടവും 2,10000 രൂപ പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി.
നൊച്ചാട് പഞ്ചായത്തിലെ മുളിയങ്ങൽ സ്വദേശി ചേരമ്പറ്റ മീത്തൽ മുഹമ്മദ് റെയ്ഹാൻ (41)നാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ. കെ. മേനോൻ ശിക്ഷിച്ചത്.
2023ആഗസ്ത് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. 14,19 തിയ്യതികളിൽ വീട്ടിൽ അതിക്രമിച്ച് കയറി 13-വയസ്സുള്ള ബാലികയെ ലൈംഗിക അതിക്രമത്തിനും ബലാൽസംഘത്തിനും ഇരയാക്കുകയായിരുന്നു. തുടർന്ന് സ്കൂൾ ടീച്ചർ മുഖേന ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും കുട്ടിയുടെ മൊഴി സ്കൂളിൽ വെച്ച് പോലീസ് രേഖപ്പെടുത്തുകയുമായിരുന്നു.
ഹോട്ടൽ തൊഴിലാളിയായ പ്രതി പരിക്കുപറ്റി ചികിത്സയിൽ പോയിരുന്ന സമയത്താണ് ബാലികയെ പീഡനത്തിനിരയാക്കിയത്. പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരമുള്ള വകുപ്പുകളുടെയും അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന്പ്രതിയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് 2024 ഫെബ്രുവരി 28തീയതി മുതൽ പ്രതി വിചാരണ തടവുകാരനായി കഴിഞ്ഞു വരികയായിരുന്നു.

പല തവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കേസിന്റെ ഗൗരവം കണക്കിലെടുത്തും പ്രോസിക്യൂഷൻ വാദത്തിന്റെയും അടിസ്ഥാനത്തിൽ ജാമ്യം നിഷേധിക്കുകയായിരുന്നു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 13സാക്ഷികളെ വിസ്തരിക്കുകയും 21രേഖകൾ ഹാജരാക്കുകയും 4 തൊണ്ടി മുതലുകൾ ഹാജരാക്കുകയും ചെയ്തു.
2024 ഫെബ്രുവരി 27ന് രജിസ്റ്റർ ചെയ്ത കേസിൽ പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ സന്തോഷ്. എം. എ, സബ് ഇൻസ്‌പെക്ടരും ഇപ്പോൾ കതിരൂർ ഇൻസ്‌പെക്ടറുമായ കെ. പി. വിനോദ്കുമാർ എന്നിവരാണ് അന്വേഷണം നടത്തി ചാർജ് ഷീറ്റ് സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
Nadapuram POCSO court sentences accused to 53 years rigorous imprisonment and fine for sexual assault on minor girl











































