നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചി ടൗണുകളിൽ പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ കർശന പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. പഞ്ചായത്ത് സെക്രട്ടറി എം.പി. രജുലാലിന്റെ നേതൃത്വത്തിൽ ബേക്കറികൾ, കൂൾബാറുകൾ, ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചതും ദിവസങ്ങൾ പഴക്കമുള്ളതും ദുർഗന്ധം വമിക്കുന്നതുമായ മാംസം പിടിച്ചെടുത്ത ഒരു സ്ഥാപനം ഉദ്യോഗസ്ഥർ താൽക്കാലികമായി അടപ്പിച്ചു.
നാദാപുരം ടൗണിൽ കക്കൂസ് മാലിന്യം പൊതു ഓടയിലേക്ക് ഒഴുക്കിവിട്ട അതിഥി തൊഴിലാളി ക്യാമ്പ് അടച്ചുപൂട്ടാൻ നോട്ടീസ് നൽകുകയും കസ്തൂരികുളത്ത് ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടം ഉടൻ അടക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.
വിവിധയിടങ്ങളിൽ അലക്ഷ്യമായി മാലിന്യം തള്ളിയ സ്ഥാപനങ്ങളിൽ നിന്നായി ആകെ 90,000 രൂപയാണ് പിഴ ഈടാക്കിയത്. സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പും പഞ്ചായത്തും സംയുക്തമായി പരിശോധന ശക്തമാക്കിയത്.

വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ശുചിത്വമില്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.ടി. മൊയ്തു, സീന എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.
Establishments closed in Nadapuram, fined Rs. 90,000











































