നാദാപുരം: (nadapuram.truevisionnews.com) നാദാപുരം-പെരിങ്ങത്തൂർ സംസ്ഥാനപാതയിലെ വീതികൂട്ടൽ പ്രവൃത്തികൾക്കിടയിൽ റോഡരികിൽ നിക്ഷേപിച്ച ക്വാറി വേസ്റ്റ് മഴയിൽ ഒലിച്ചുപോയത് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ വലയ്ക്കുന്നു.
ആവോലം മുതൽ പേരോട് വരെയുള്ള ഭാഗത്താണ് റോഡിന്റെ ഒരു വശത്ത് രണ്ടടി വീതിയിലും ഒരടി താഴ്ചയിലും കുഴിയെടുത്ത് കരിങ്കല്ലും ക്വാറി വേസ്റ്റും നിറച്ചിരുന്നത്. റീ ടാറിംഗിന് മുന്നോടിയായി ഈ ഭാഗം കോൺക്രീറ്റ് ചെയ്യാനായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതിയെങ്കിലും ടാറിന് വില വർധിച്ചതോടെ പ്രവൃത്തികൾ അനിശ്ചിതത്വത്തിലാവുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ റോഡരികിൽ ഉറപ്പിക്കാത്ത ക്വാറി വേസ്റ്റ് പൂർണ്ണമായും ഒലിച്ചുപോയി. ഇതോടെ റോഡരികിൽ വലിയ തോട് രൂപപ്പെട്ട അവസ്ഥയാണുള്ളത്.
ഇത് ചെറിയ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ടയറുകൾ ഈ കുഴിയിൽ വീണ് അപകടങ്ങൾ സംഭവിക്കാൻ സാധ്യതയേറെയാണ്.

കൂടാതെ, റോഡരികിലെ വീടുകളിലേക്കും കടകളിലേക്കും വാഹനങ്ങൾ പ്രവേശിപ്പിക്കാൻ കഴിയാത്ത സാഹചര്യവുമാണ് നിലവിലുള്ളത്. അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തരമായി ഈ കുഴികൾ നികത്തി പാത സുരക്ഷിതമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Huge potholes formed on Nadapuram state highway











































