#LATEST NEWS #IBRAHIMKUTTY HAJI #VADAKARA #CONGRESS #SUICIDE
വടകര : (https://vatakara.truevisionnews.com/) വടകരയിൽ നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് വയോധികൻ കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി തീ കൊളുത്തി മരിച്ച സംഭവത്തിൽ വടകര പൊലീസ് സ്റ്റേഷനിൽ വൻ തർക്കം. മരണപ്പെട്ട തിരുവള്ളൂർ സ്വദേശി ചിരിയകണ്ടോത്ത് ഇബ്രാഹീം കുട്ടി ഹാജിയുടെ മൃതദേഹവുമായി പോയ ആംബുലൻസിൽ നിന്ന് മരുമകൻ മുജീബിനെ ഇറക്കിവിട്ടതുമായി ബന്ധപ്പെട്ടാണ് സ്റ്റേഷനിൽ വാക്കേറ്റമുണ്ടായത്.
ഇബ്രാഹീം കുട്ടിയുടെ മൃതദേഹം ലേബർ സൊസൈറ്റി മുൻ പ്രസിഡന്റും ഡിസിസി സെക്രട്ടറിയുമായ ടി.വി. സുധീർ കുമാറിന്റെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് മരുമകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനിടെ മുസ്ലിം ലീഗ് നേതാവും പൊലീസും ചേർന്ന് തങ്ങളെ ആംബുലൻസിൽ നിന്ന് ഇറക്കിവിട്ടെന്നാണ് മുജീബിന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട് മുജീബും പൊലീസും തമ്മിൽ സ്റ്റേഷനിൽ ഏറെ നേരം വാക്കേറ്റമുണ്ടാവുകയും, ആംബുലൻസിൽ നിന്ന് ഇറക്കിവിട്ട നടപടിക്കെതിരെ മുജീബ് പൊലീസിൽ പരാതി നൽകുകയും ചെയ്തു.
അതേസമയം, സംഭവത്തിൽ വടകരയിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. യുഡിഎഫ് നിയന്ത്രണത്തിൽ 13 വർഷം മുൻപ് തുടങ്ങിയ വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകനായിരുന്നു ഇബ്രാഹീം കുട്ടി. ഇബ്രാഹീം കുട്ടിക്കും കുടുംബത്തിനുമായി 22 ലക്ഷം രൂപയാണ് സൊസൈറ്റിയിൽ നിന്ന് ലഭിക്കാനുണ്ടായിരുന്നത്. പണം തിരികെ ലഭിക്കാൻ നിരവധി തവണ സൊസൈറ്റിയിലും സുധീർ കുമാറിന്റെ വീട്ടിലും കയറിയിറങ്ങിയ ഇബ്രാഹീം ഹാജി പൊലീസിലും പരാതി നൽകിയിരുന്നു. വർഷങ്ങളായി വീട്ടുകാരുമായി അകന്ന്, നഗരത്തിലെ വാടകമുറികളിൽ മാറി മാറി താമസിക്കുകയായിരുന്ന അദ്ദേഹം ഒടുവിൽ ഗതികെട്ടാണ് ഈ ദാരുണമായ വഴി തിരഞ്ഞെടുത്തതെന്ന് ബന്ധുക്കൾ പറയുന്നു.
സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് പണം തിരികെ നൽകാൻ കഴിയാതിരുന്നതെന്ന് സൊസൈറ്റി പ്രസിഡന്റ് ബഷീർ സമ്മതിക്കുന്നുണ്ട്. എന്നാൽ ഈ പ്രതിസന്ധിക്ക് കാരണം മുൻ ഡയറക്ടറായിരുന്ന റെനീഷാണെന്നാണ് ബഷീറിന്റെ ആരോപണം.

ഇതിനിടെ, സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ടി.വി സുധീർ കുമാറിനെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് നീക്കിയിരുന്നതായി ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ പ്രതികരിച്ചു. എന്നാൽ വടകരയിൽ നടന്നത് ആത്മഹത്യയല്ല, കൊലപാതകമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചത്. നിലവിൽ ഇബ്രാഹീം കുട്ടിയുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്.
Content Highlight: Dispute while transporting Ibrahimkutty Haji's body; Complaint that son-in-law was thrown out of the ambulance
#LATEST NEWS #IBRAHIMKUTTY HAJI #VADAKARA #CONGRESS #SUICIDE












































