#Latest News #Vilangadu #Sijo Sacariya #Kannur Vaniyappara
വിലങ്ങാട്: (nadapuram.truevisionnews.com) കണ്ണൂർ വാണിയപ്പാറ ഉണ്ണിയേശു പള്ളിയിലെ കല്ലറയിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടേതാണോ എന്ന സംശയത്തിന് അറുതി. പള്ളിയിലെ 38-ാം നമ്പർ കല്ലറയിൽ അധികൃതർ നടത്തിയ ശാസ്ത്രീയ ഫോറൻസിക് പരിശോധനയിൽ, അവിടെ ഔദ്യോഗിക രേഖകളിലുള്ള മൃതദേഹങ്ങൾ മാത്രമാണുള്ളതെന്ന് സ്ഥിരീകരിച്ചു.
കഴിഞ്ഞ ജൂൺ 13-ന് വാണിയപ്പാറ പള്ളിയിലെ കല്ലറയിൽ പുതിയ സംസ്കാരത്തിനായി സ്ലാബ് മാറ്റിയപ്പോൾ അസ്വാഭാവികമായ നിലയിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. കല്ലറയിൽ ഔദ്യോഗിക രേഖകളിൽ ഇല്ലാത്ത മൂന്നാമതൊരു മൃതദേഹം കൂടി ഉണ്ടെന്ന അഭ്യൂഹം പരന്നതോടെ, പന്ത്രണ്ട് വർഷം മുൻപ് കാണാതായ വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടേതാണോ എന്ന സംശയവുമായി കുടുംബം രംഗത്തെത്തുകയായിരുന്നു.
ഇതിനെത്തുടർന്ന് കോഴിക്കോട് നിന്നുള്ള പോലീസ് സംഘം വാണിയപ്പാറയിലെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. എന്നാൽ, പരിശോധനയിൽ 2015-ൽ സംസ്കരിച്ച ജയിംസ് എന്നയാളുടെ ശവപ്പെട്ടി ദ്രവിച്ചുപോയതിനെത്തുടർന്ന് മൃതദേഹാവശിഷ്ടങ്ങൾ ചിതറിയതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്ന് ഫോറൻസിക് വിദഗ്ധർ കണ്ടെത്തി.
2006-ൽ അടക്കം ചെയ്ത മറിയക്കുട്ടി, 2015-ൽ അടക്കം ചെയ്ത ജയിംസ് എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങൾ മാത്രമാണ് കല്ലറയിലുള്ളതെന്ന് വ്യക്തമായതോടെ, കല്ലറയിൽ അജ്ഞാത മൃതദേഹം ഉണ്ടെന്ന അഭ്യൂഹം പൂർണ്ണമായും തള്ളിക്കളഞ്ഞു. വാണിയപ്പാറയുമായി സിജോയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ നിഖില നേരത്തെ വ്യക്തമാക്കിയിരുന്നു.

Content Highlight: The body in the Kannur Vaniyappara tomb is that of Sijo Skaria, a native of Vilangad.





































