വാണിമേൽ: (nadapuram.truevisionnews.com) വാണിമേൽ പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. ഇതുവരെ പത്ത് പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വാണിമേൽ പഞ്ചായത്തിൽ മാത്രം ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചു.

നരിപ്പറ്റ, തൂണേരി പഞ്ചായത്തുകളിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരിശോധനയിൽ രോഗം സ്ഥിരീകരിച്ചാൽപോലും ആരോഗ്യവകുപ്പിനെ അറിയിക്കാത്ത മെഡിക്കൽ ലാബുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.
ചില ലാബുകളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മഞ്ഞപ്പിത്തം സ്ഥിരീകരിക്കുന്ന റിപ്പോർട്ട് കണ്ടെത്തി. മഞ്ഞപ്പിത്തമാണെന്ന് വ്യക്തമായാൽ വിശ്രമം അനിവാര്യമാണ്. ശീതളപാനീയം പോലുള്ളവ കുടിക്കാനും പാടില്ല.
ഇതിന് ശ്രമിക്കാതെ വിരുന്നുകളിലും സൽക്കാരങ്ങളിലും പങ്കെടുക്കുന്ന സ്ഥിതിയുണ്ട്. ഇത് മറ്റുള്ളവരിലേക്ക് രോഗം പടരാൻ സാധ്യത ഏറെയാണ്. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതോടെ ജാഗ്രത അനിവാര്യമായി വന്നിരിക്കുകയാണ്.
വിരുന്നുകളിലും സൽകാരങ്ങളിലും വിളമ്പുന്ന ശീതള പാനീയങ്ങളും ഭക്ഷ്യവസ്തുക്കളും ശുചിത്വം പാലിച്ചു കൊണ്ടാണെന്ന് ഉറപ്പുവരുത്തണമെന്നും പനിയോ മഞ്ഞപ്പിത്ത ലക്ഷണങ്ങളോ ഉള്ളവർ മറ്റുള്ളവരുമായി ഇടപഴകരുതെന്നും വാണിമേൽ മെഡിക്കൽ ഓഫീസർ ഡോ: സഫർ ഇഖ്ബാൽ അറിയിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജിന്റെ നേതൃത്വത്തിൽ ലാബുകളിലും സ്വകാര്യ ആശുപത്രികളിലും പരിശോധന നടത്തി. ജീവനക്കാർക്ക് ബോധവൽകരണവും നിർദേശങ്ങളും നൽകി. രോഗവിവരം യഥാസമയം ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് ഇവർ നിർദേശിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിജയരാഘവൻ.പി, സതീഷ്.സി.പി, ചിഞ്ചു.കെ.എം എന്നിവരും പങ്കെടുത്തു.
പകർച്ചവ്യാധികൾ യഥാസമയം റിപ്പോർട്ട് ചെയ്യാത്ത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതാണെന്നു മെഡിക്കൽ ഓഫീസർ ഡോ: സഫർ ഇഖ്ബാൽ മുന്നറിയിപ്പു നൽകി.
#Jaundice #spreading #Vanimel #region #Health #Department #inspects #medical #labs