നാദാപുരം:(https://nadapuram.truevisionnews.com/) എഴുത്ത് സമൂഹത്തിന് വെളിച്ചം നൽകുന്നതാകുമ്പോഴാണ് എഴുത്തും എഴുത്തുകാരനും കാലാതിവർത്തിയാകുന്നതെന്ന് രാജ്യസഭാംഗം സി.സദാനന്ദൻ മാസ്റ്റർ പറഞ്ഞു.കേന്ദ്ര സാഹിത്യ അക്കാദമിയുടെയും സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും പുരസ്കാരം ലഭിച്ച ശ്രീജിത്ത് മൂത്തേടത്തിന് ജന്മദേശമായ കല്ലാച്ചിയിൽ നൽകിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമാജത്തിൻ്റെ സമുദ്ധാരണത്തിനായി എഴുത്തുകാരൻ തൻ്റെ സർഗ്ഗശേഷി പ്രയോജനപ്പെടുത്തണം. അരുത് കാട്ടാള എന്ന വരികൾ രാക്ഷസീയതയ്ക്കെതിരായ പ്രഖ്യാപനമായിരുന്നു.
സമൂഹത്തിന് മുന്നേറാനുള്ള കാവ്യദർശനമാണ് രാമായണമെന്ന കാവ്യത്തെ ഇതിഹാസമാക്കി മാറ്റിയത്. മനുഷ്യജീവിതത്തിൻ്റെ ഓരോ തലത്തിലും അനുഷ്ഠിക്കേണ്ട ധർമ്മമെന്തെന്ന് രാമായണം വഴികാട്ടുന്നു.സാഹിത്യവും കലയും സമൂഹത്തെ പുനഃസൃഷ്ടിക്കുന്നതാകണം, അദ്ദേഹം പറഞ്ഞു.ആർ എസ് എസ് മുൻ അഖില ഭാരതീയ കാര്യകാരി സദസ്യൻ
എസ് സേതുമാധവൻ മുഖ്യപ്രഭാഷണം നടത്തി. ജീവിതത്തിൽ തിരിച്ചടിയുണ്ടായപ്പോൾ വൈകാരികമായി പ്രതികരിക്കാതെ വൈചാരികമായും സർഗ്ഗപരമായും തൻ്റെ ചിന്തകളെ രൂപപ്പെടുത്തിയതാണ് ശ്രീജിത്തിൻ്റെ ജീവിതം.
എതിരഭിപ്രായങ്ങളെ ഇല്ലാതാക്കുകയെന്നതല്ല അതിനെ ഉൾക്കൊള്ളുന്നതാണ് ഭാരതീയ ധർമ്മം.വൈജാത്യങ്ങളെ അത് വൈരുധ്യങ്ങളായി കണ്ടില്ല. സനാതന ധർമ്മത്തിൻ്റെ സവിശേഷതയാണത്.
അവനവൻ്റെ സുഖം അന്യൻ്റെ സുഖം കൂടി പരിഗണിച്ചായിരിക്കണം എന്ന ജീവിതവീക്ഷണമാണത്അദ്ദേഹം പറഞ്ഞു.സ്വാഗതസംഘം അധ്യക്ഷൻ അഡ്വ. എൻ.എം.കുട്ടി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സദാനന്ദൻ മാസ്റ്റർ ശ്രീജിത്ത് മൂത്തേടത്തിന് ഉപഹാരം നൽകി. രാജ്യസഭാംഗമായതിന് ശേഷം ആദ്യമായി കല്ലാച്ചിയിലെത്തിയ സദാനന്ദൻ മാസ്റ്റർക്ക് എസ്.സേതുമാധവൻ ഉപഹാരം നൽകി.
എഴുത്തുകാരായ ജയചന്ദ്രൻ മൊകേരി, രാജഗോപാലൻ കാരപ്പറ്റ, നാസർ കക്കട്ടിൽ, സജീവൻ മൊകേരി, എ കെ പീതാംബരൻ, അനു പാട്യംസ്, രാജൻ വടയം, ഡോ. ചെറുവാഞ്ചേരി രാധാകൃഷ്ണൻ, പപ്പൻ നരിപ്പറ്റ,എം പി രാജൻ എന്നിവർ ആശംസകളർപ്പിച്ചു.
ശ്രീജിത്ത് മുത്തേടത്ത് മറുപടി പ്രസംഗം നടത്തി.സി .പി .കൃഷ്ണൻ സ്വാഗതവുംആർ. സജീവൻ നന്ദിയും പറഞ്ഞു.ശ്രീജിത്ത് മൂത്തേടത്തിനെയും സി. സദാനന്ദൻ മാസ്റ്റർ എന്നിവരെ തുറന്ന വാഹനത്തിൽ വാദ്യഘോഷങ്ങളോടെയാണ് സ്വീകരണ വേദിയിലേക്ക് ആനയിച്ചത്.
Civic reception for Sreejith Moothedam












































