നാദാപുരം: (nadapuram.truevisionnews.com) അരൂർ മേഖലയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതോടെ ജനങ്ങൾ കടുത്ത ആശങ്കയിൽ. കല്ലുംപുറം രാജീവ് നഗർ പ്രദേശത്ത് തിങ്കളാഴ്ച പുലർച്ചെയുണ്ടായ കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ വ്യാപക കൃഷിനാശമാണ് സംഭവിച്ചത്.
പാറോള്ളതിൽ അബ്ദുള്ള, അമ്മത്, വാതുക്കൽ പറമ്പത്ത് ബിയ്യാത്തു തുടങ്ങിയവരുടെ വാഴ, കമുങ്ങിൻ തൈ, പൈനാപ്പിൾ, തെങ്ങിൻ തൈ എന്നിവ പന്നിക്കൂട്ടം നശിപ്പിച്ചു. മുൻപും സമാനമായ രീതിയിൽ ഈ പ്രദേശത്ത് പന്നികൾ കൃഷി നശിപ്പിച്ചിരുന്നു.
കർഷകർക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ഉപദ്രവകാരികളായ പന്നികളെ വെടിവെച്ചു കൊള്ളാൻ അനുമതിയുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അംഗീകൃത ഷൂട്ടർമാരുടെ തോക്കുകൾ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇത് പന്നികളെ തുരത്തുന്നതിന് തടസ്സമാകുന്നു. കുട്ടികളെ സ്കൂളിൽ അയക്കാൻ പോലും രക്ഷിതാക്കൾ ഭയപ്പെടുന്ന സാഹചര്യമാണുള്ളത്. ഈ വിഷയത്തിൽ അധികൃതർ അടിയന്തിരമായി ഇടപെടണമെന്നും കർഷകരുടെ ദുരിതം പരിഗണിച്ച് ഷൂട്ടർമാർക്ക് തോക്ക് തിരിച്ചുനൽകാൻ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Wild boar infestation in Aroor is increasing











































