#Latest News #Parakkadavu #Bank Fraud #Fake Gold
നാദാപുരം: (nadapuram.truevisionnews.com) പാറക്കടവിലെ സഹകരണ ബാങ്കിൽ രണ്ടര ലക്ഷം രൂപയുടെ തട്ടിപ്പ് നടത്താൻ ശ്രമിച്ച പ്രവാസി മലയാളിയുടെ ഭാര്യയായ യുവതിയെ ബാങ്ക് ജീവനക്കാർ തന്ത്രപൂർവം പിടികൂടി. ഇതിന് പിന്നിൽ സ്ത്രീകളെ മുന്നിൽ നിർത്തി പ്രവർത്തിക്കുന്ന വൻ തട്ടിപ്പ് റാക്കറ്റാണെന്നാണ് സൂചന.
ചെക്യാട് പഞ്ചായത്തിലെ കാലിക്കൊളുമ്പ് സ്വദേശിനിയായ യുവതിയാണ് കഴിഞ്ഞ ദിവസം പാറക്കടവിലെ ബാങ്കിൽ മാലയുമായി എത്തിയത്. ഹാൾമാർക്കും 916 അടയാളവും ജ്വല്ലറിയുടെ പേരും വ്യക്തമായി ആലേഖനം ചെയ്ത മാലയായതിനാൽ തുടക്കത്തിൽ ജീവനക്കാർക്ക് സംശയം തോന്നിയിരുന്നില്ല. എന്നാൽ ബാങ്കിന്റെ അപ്രൈസർ നടത്തിയ വിശദമായ പരിശോധനയിലാണ് ആഭരണം സ്വർണം പൂശിയ മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്.
തുടർന്ന് ജീവനക്കാർ യുവതിയെ തടഞ്ഞുവെക്കുകയും വിവരം വീട്ടിലറിയിക്കുകയും ചെയ്തു. പിന്നീട് രക്ഷിതാക്കളെത്തിയാണ് യുവതിയെ കൂട്ടിക്കൊണ്ടുപോയത്. നാദാപുരത്തുള്ള ഒരു പെൺസുഹൃത്ത് ആവശ്യപ്പെട്ടതനുസരിച്ചാണ് ആഭരണം പണയം വെക്കാൻ എത്തിയതെന്നാണ് യുവതി നൽകുന്ന വിശദീകരണം. തട്ടിപ്പ് പുറത്തായതോടെ ബാങ്കിന് സാമ്പത്തിക നഷ്ടമൊന്നും സംഭവിച്ചിട്ടില്ല.
മേഖലയിൽ ഇത്തരത്തിലുള്ള തട്ടിപ്പുകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ, സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ നാദാപുരം പോലീസിനെ സമീപിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിലെ മാഫിയാ സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlight: Parakkadavu Bank Fraud Attempt Woman Caught with Fake Gold Jewelry




























.jpeg)









