വളയം: [nadapuram.truevisionnews.com] കോൺഗ്രസ് പ്രസ്ഥാനത്തെയും മൂവർണക്കൊടിയെയും ഇത്ര മാത്രം നെഞ്ചേറ്റിയ ഒരു ഉമ്മ ഈ നാട്ടിൽ വേറെയില്ല, ജീവവായുവായിരുന്നു അവർക്ക് കോൺഗ്രസും അതിൻ്റെ നേതാക്കൻമാരും.
ഇന്നലെ അന്തരിച്ച വളയം വണ്ണാർ കണ്ടിക്കടുത്തെ മുണ്ട്യോട്ട് മറിയം ഹജ്ജുമ്മയുടെ വേർപാട് നാടിന് നഷ്ടമായത് അടിമുടി കരുത്തുള്ള ഒരു പൗരപ്രമുഖയെയാണ്. വളയം കുറ്റിക്കാട് , കടയങ്കോട്ട് ഭാഗങ്ങളിൽ കോൺഗ്രസ് എന്ന വികാരം തലമുറകളിലേക്ക് പകർന്ന് നൽകുന്നതിൽ ഇവരുടെ പങ്ക് നിസ്തുലമാണ്.
കോൺഗ്രസ് വെല്ലുവിളി നേരിട്ട ഘട്ടത്തിലൊക്കെ ആദർശത്തിൻ്റെ പെൺപുലിയായി ഹജ്ജുമ്മയുടെ സാന്നിധ്യം ഉണ്ടാകുമെന്ന് പുതുതലമുറയിലെ കോൺഗ്രസ് പ്രവർത്തകർ ഓർക്കുന്നു.
വടകരയെ ഇളക്കിമറിച്ച് ഷാഫി പറമ്പിലിൻ്റെ വരവുണ്ടാക്കിയ ആവേശം ഈ നാട്ടിൽ പടർത്തി വിട്ടവരിൽ കാരണവത്തിയായിരുന്നു ഹജ്ജുമ്മ. ഷാഫി ജയിച്ച് എം.പിയായി ഏറെ കഴിഞ്ഞാണ് തന്നെ വീട്ടിൽ കാണാനെത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി.ചന്ദ്രൻ മാസ്റ്ററോട് ആ ആഗ്രഹം പങ്കുവെച്ചത്.



എനിക്കൊന്ന് ഷാഫിയെ കാണണം. മാഷ് ഉടൻ തന്നെ ഷാഫിയെ വിളിച്ചു , ഡൽഹിയിലേക്കുള്ള യാത്രക്കിടെയായതിനാൽ ഫോൺ കണക്റ്റ് ആയില്ല. പിറ്റേ ദിവസം ചന്ദ്രൻ മാസ്റ്റുടെ ഫോണിൽ ഷാഫി വീഡിയോ കോൾ ചെയ്ത് ഹജ്ജുമ്മയുമായി ഏറെ നേരം സംസാരിച്ചു.
ഒടുവിൽ ഷാഫി പറഞ്ഞു , മാഷ് ഫോൺ കട്ട് ചെയ്യരുത് ഉമ്മയ്ക്ക് ഒരു അതിഥിയുണ്ടെന്ന്. തൊട്ടടുത്ത നിമിഷം ഉമ്മ കണ്ടത് താൻ ജീവന് തുല്യം സ്നേഹിച്ച ഇന്ദിര ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി കുശലം അന്വേഷിക്കുന്നു.
അവർക്ക് അത് വിശ്വസിക്കാനാകാത്ത നിമിഷം. ഒടുവിൽ പാർലമെൻ്റ് കഴിഞ്ഞ് ഷാഫി മറിയം ഹജ്ജുമ്മയെ നേരിൽ കാണെനെത്തി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് തനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹവും വാൽസല്യവും ഹജ്ജുമ്മയിൽ നിന്നായിരുന്നുവെന്ന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ കോൺഗ്രസ് സ്ഥാനാർത്ഥി രവീഷ് വളയം അനുസ്മരിച്ചു.
"കൊല്ലം കുറേ മുമ്പാ , ഒരു ഹർത്താൽ ദിനത്തിൽ കുണ്ടുങ്കരയിലെ കട അടപ്പിക്കാൻ എത്തിയവർ സംഘർഷത്തിന് ശ്രമിച്ചപ്പോൾ നേരിട്ടത് മറിയം ഹജ്ജുമ്മയുടെ നേതൃത്വത്തിലുള്ള സ്ത്രീകളായിരുന്നു " മുതിർന്ന നേതാവ് പി കെ ശങ്കരൻ ഓർത്തു.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. എൻപത്തിമൂന്ന് വയസായിരുന്നു. ഇന്ന് രാവിലെ വളയം ജുമാഅത്ത് പള്ളി കബറിസ്ഥാനാനിൽ സംസ്ക്കരിച്ചു.
Mundyot Mariam Hajjumma, Congress, Rahul Gandhi









































