നാദാപുരം: [nadapuram.truevisionnews.com] മയ്യഴിപ്പുഴയുടെ ഭാഗമായ വിഷ്ണുമംഗലം ബണ്ടിലെ മണ്ണും ചളിയും നീക്കം ചെയ്യുന്നതിനായി വാട്ടർ അതോറിറ്റി ചെലവഴിച്ച രണ്ടരക്കോടിയോളം രൂപ പാഴായതായി പരാതി. രണ്ട് വർഷം മുമ്പ് വൻതുക ചെലവിട്ട് പുഴയുടെ ആഴം കൂട്ടിയെങ്കിലും നിലവിൽ പുഴ വീണ്ടും മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്.
ഇതോടെ, ബണ്ടിൽ ഷട്ടർ സ്ഥാപിക്കാനെത്തിയ ജീവനക്കാരെ നാട്ടുകാർ തടഞ്ഞു. മഴക്കാലത്ത് ഒഴുകിയെത്തുന്ന മണ്ണും ചളിയും ബണ്ടിന് മുകൾഭാഗത്ത് അടിഞ്ഞുകൂടി പുഴയുടെ ആഴവും വീതിയും കുറയുന്നു.
വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് ഒഴുകിയെത്തിയ മണ്ണും മരങ്ങളും കിലോമീറ്ററുകളോളം ദൂരത്തിൽ അടിഞ്ഞുകൂടിയിരിക്കുകയാണ്. മണ്ണൊഴുക്കി കളയാൻ സംവിധാനമില്ലാത്തതിനാൽ മഴക്കാലത്ത് പ്രദേശത്ത് രൂക്ഷമായ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നു.
ബണ്ട് പൊളിച്ചുമാറ്റി ശാസ്ത്രീയമായ സംവിധാനം ഒരുക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ അവഗണിക്കുകയാണ്. രണ്ടരക്കോടി രൂപ ചെലവഴിച്ച് നേരത്തെ നടത്തിയ ചളി നീക്കം ചെയ്യൽ പ്രവൃത്തിയുടെ യാതൊരു ഗുണവും പുഴയ്ക്ക് ലഭിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

വടകരയിലേക്കുള്ള കുടിവെള്ള വിതരണത്തിനായി ബണ്ടിന് മുകളിൽ താൽക്കാലിക ഷട്ടർ സ്ഥാപിക്കാനെത്തിയ ജീവനക്കാരെയാണ് നാട്ടുകാർ തടഞ്ഞത്. പുഴയിലെ ചളി പൂർണ്ണമായും നീക്കം ചെയ്യാതെ ബണ്ടിൽ യാതൊരു പ്രവൃത്തിയും അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ.
നാല് മീറ്റർ ഉയരമുള്ള ബണ്ടിന് അടിവശത്ത് മണ്ണൊഴുക്കി വിടാനുള്ള സംവിധാനമില്ലാത്തതാണ് പ്രശ്നങ്ങൾക്കിടയാക്കുന്നത്. പുഴയെ സംരക്ഷിക്കാനും ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Vishnumangalam Bund Renovation








































