വാണിമേൽ: [nadapuram.truevisionnews.com] വിലങ്ങാട് റോഡിലെ ഭൂമിവാതുക്കൽ കൊപ്പരക്കളം മുതൽ കന്നുകുളം വരെയുള്ള ഭാഗത്തെ ടാറിങ് പ്രവൃത്തികൾക്ക് തുടക്കമായി. മുള്ളമ്പത്ത് മുടിക്കൽ പാലം റോഡ് വിലങ്ങാട് റോഡുമായി സംഗമിക്കുന്ന സ്ഥലം വരെയുള്ള 2.300 കിലോമീറ്റർ ഭാഗത്താണ് ടാറിങ് നടക്കുന്നത്.
ഇ.കെ. വിജയൻ എം.എൽ.എ ഉൾപ്പെടെയുള്ളവർ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് പരപ്പുപാറയിലെ അപകടാവസ്ഥയിലുള്ള റോഡിന്റെ ഉയരം കുറയ്ക്കാനും സാധിച്ചിട്ടുണ്ട്. കന്നുകുളം മുതൽ വിലങ്ങാട് പാനോം പുല്ലുവാ വരെയുള്ള മലയോര ഹൈവേയുടെ ഭാഗത്തെ പ്രവൃത്തി കൂടി പൂർത്തിയാകുന്നതോടെ ഈ റൂട്ടിലെ യാത്രാക്ലേശത്തിന് പരിഹാരമാകും.
നിലവിൽ റോഡിന്റെ ഒരു ഭാഗത്താണ് ടാറിങ് നടക്കുന്നത്. ഇത് പൂർത്തിയാകുന്ന മുറയ്ക്ക് മറുഭാഗം ടാർ ചെയ്യാനാണ് പി.ഡബ്ല്യു.ഡി. ലക്ഷ്യമിടുന്നത്. ടാറിങ് നടക്കുന്നതിനിടയിൽ കക്കട്ടിൽ സഹകരണ ബാങ്ക് ശാഖയ്ക്ക് സമീപം ജലവിതരണ പൈപ്പ് പൊട്ടിയത് നിർമ്മാണത്തിന് തടസ്സമായിട്ടുണ്ട്.
റോഡിലെ കുഴി ഇതുവരെ മൂടിയിട്ടില്ലാത്തതും പൈപ്പ് മാറ്റൽ പൂർത്തിയാകാത്തതും പ്രതിസന്ധിയാണ്. വിവിധ മൊബൈൽ കമ്പനികളുടെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളും വൈദ്യുതി നിലയത്തിൽ നിന്നുള്ള ഭൂഗർഭ കേബിളുകളും ഈ വഴി കടന്നുപോകുന്നുണ്ട്.

ഇവയ്ക്ക് തകരാർ സംഭവിക്കാതെ വേണം പൈപ്പ് മാറ്റൽ പൂർത്തിയാക്കാൻ. ജല അതോറിറ്റിയുടെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയായാൽ മാത്രമേ ടാറിങ് സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ.
Tarring has begun on the Kallachi-Vilangad road.











































