നാദാപുരം: [nadapuram.truevisionnews.com] കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന നാദാപുരം ഗവ. യുപി സ്കൂൾ കെട്ടിടത്തിന്റെ നിർമാണം വീണ്ടും നിലച്ചതോടെ വിദ്യാർത്ഥികളും അധ്യാപകരും ദുരിതത്തിലായി.
മൂന്ന് കോടി രൂപ ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി കരാറെടുത്ത നിർമാണ പ്രവൃത്തി രണ്ടു വർഷത്തിലേറെയായിട്ടും പൂർത്തിയാകാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന നാദാപുരം സബ് ജില്ലയിലെ ഏറ്റവും വലിയ ഈ സർക്കാർ വിദ്യാലയത്തിൽ, നിർമാണ സാമഗ്രികൾ ഗ്രൗണ്ടിലും കവാടത്തിലും കുന്നുകൂടിക്കിടക്കുന്നത് കാരണം കുട്ടികൾക്ക് കളിക്കാനുള്ള അവസരം നഷ്ടപ്പെടുകയും പലപ്പോഴും അപകടങ്ങൾ സംഭവിക്കുകയും ചെയ്യുന്നുണ്ട്.
നേരത്തെ പലതവണ നിർമാണം തടസ്സപ്പെട്ടപ്പോഴും സ്ഥലം എം.എൽ.എ ഇ.കെ. വിജയൻ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് പരാതിയുണ്ട്. ഈ സാഹചര്യത്തിൽ, നിർമാണ പ്രവർത്തനങ്ങൾ എത്രയും വേഗം പുനരാരംഭിക്കാൻ എം.എൽ.എ അടക്കമുള്ളവർ അടിയന്തരമായി ഇടപെടണമെന്ന് പ്രസിഡന്റ് സി.കെ. നാസർ ആവശ്യപ്പെട്ടു.
Nadapuram Govt. UP School construction incomplete










































