എടച്ചേരി: [nadapuram.truevisionnews.com] മുട്ടുങ്ങൽ - നാദാപുരം സംസ്ഥാന പാതയിലെ എടച്ചേരി ടൗണിൽ വാഹനാപകടങ്ങൾ നിത്യസംഭവമാകുന്നു. എടച്ചേരി ജുമാ മസ്ജിദ് പരിസരവും ആലിശ്ശേരി റോഡ് ജംഗ്ഷനുമാണ് പ്രധാന അപകട മേഖലകളായി മാറുന്നത്.
ഇന്നലെ സന്ധ്യയ്ക്ക് പള്ളിക്ക് മുൻവശം ബൈക്കുകൾ കൂട്ടിയിടിച്ച് വളയം സ്വദേശിക്ക് പരിക്കേറ്റതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ മീൻ വണ്ടി തട്ടി ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയും വാഹനമിടിച്ച് പരിക്കേറ്റ വയോധികനും ചികിത്സയിലാണ്.
തലായി മുതൽ ഇരിങ്ങണ്ണൂർ കവല വരെ നീളുന്ന നേർരേഖയിലുള്ള റോഡായതിനാൽ വാഹനങ്ങൾ അമിതവേഗതയിൽ കടന്നുപോകുന്നതാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നത്. ആലിശ്ശേരി ജംഗ്ഷനിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മറ്റൊരു വാഹനത്തിൽ ഇടിച്ച് മറിയുകയും യാത്രക്കാരൻ ഓടിക്കൊണ്ടിരുന്ന ജീപ്പിനടിയിലേക്ക് തെറിച്ചുവീഴുകയും ചെയ്ത അപകടത്തിൽ നിന്ന് യുവാവ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
സമാനമായ രീതിയിൽ ഇവിടെ നേരത്തെയും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. റോഡിന് സമീപത്തെ സ്കൂളുകളിലെയും മദ്രസകളിലെയും കുട്ടികളെ റോഡ് മുറിച്ചുകടത്താൻ അധ്യാപകരും നാട്ടുകാരും ഏറെ പ്രയാസപ്പെടുന്നു.

മേഖലയിൽ പോലീസിന്റെ സാന്നിധ്യം കുറവാണെന്നും വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ അധികൃതർ കൈക്കൊള്ളുന്നില്ലെന്നും നാട്ടുകാരും വ്യാപാരികളും പരാതിപ്പെടുന്നു.
Traffic accidents are becoming common in Edachery town











































