നാദാപുരം: (nadapuram.truevisionnews.com) മുൻകൂട്ടി യാതൊരുവിധ അറിയിപ്പും നൽകാതെ വിഷ്ണുമംഗലം ബണ്ടിന്റെ നാല് ഷട്ടറുകൾ ഒന്നിച്ച് തുറന്നത് പ്രദേശവാസികളെ കടുത്ത ഭീതിയിലാഴ്ത്തി.
ഞായറാഴ്ച പകൽ പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് ബണ്ടിൽ ജലനിരപ്പ് ഉയർന്നിരുന്നു. എന്നാൽ, പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കുറവായിരുന്നതിനാൽ കുട്ടികളടക്കം നിരവധി പേർ ഈ സമയത്ത് അലക്കാനും കുളിക്കാനുമായി പുഴയിൽ ഇറങ്ങിയിട്ടുണ്ടായിരുന്നു.
ഷട്ടറുകൾ പെട്ടെന്ന് തുറന്നതോടെ വലിയ തോതിൽ വെള്ളം കുത്തിയൊലിച്ചുവരികയും, പുഴയിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. ആളുകൾ വേഗത്തിൽ കരയിലേക്ക് ഓടിക്കയറിയതുകൊണ്ടാണ് ജീവഹാനി ഒഴിവായത്.
എന്നാൽ, പുഴയോരത്ത് കെട്ടിയിട്ടിരുന്ന നിരവധി പശുക്കളും പോത്തുകളും ശക്തമായ കുത്തൊഴുക്കിൽപ്പെട്ട് മുങ്ങിപ്പോയി. ജല അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതരമായ അനാസ്ഥയ്ക്കെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
Vishnumangalam bund opened without warning

































