നാദാപുരം: (nadapuram.truevisionnews.com) മലബാറിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെയുണ്ടായ ശക്തമായ ചുഴറ്റിയടിച്ച കാറ്റിലും കനത്ത മഴയിലും വ്യാപക നാശനഷ്ടം. നാദാപുരം, ബാലുശ്ശേരി, ആയഞ്ചേരി മേഖലകളിൽ നിരവധി വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു.
ജാതിയേരി കല്ലുമ്മലിലെ തയ്യുള്ളതിൽ അയിശുവിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു. അപകടസമയത്ത് കുടുംബാംഗങ്ങൾ വീട്ടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
അതേസമയം ആയഞ്ചേരി പുറമേരി ചാലിൽ മുക്ക് ഭാഗത്തുണ്ടായ മിന്നൽച്ചുഴലി പ്രദേശവാസികളെ വൻ ഭീതിയിലാഴ്ത്തി. ചാലിൽ മുക്ക് പുതുക്കുടി തയ്യിൽ റഫീക്കിന്റെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് സൺഷെയ്‌ഡും മേൽക്കൂരയിലെ ഷീറ്റുകളും ടോയ്‌ലറ്റും തകർന്നു.
സമീപത്തെ താഴെ ചാലിൽ അമ്മദ് മുസ്ലിയാരുടെ വീട്ടുപറമ്പിലെ തെങ്ങും കാറ്റിൽ നിലംപൊത്തി. ഒതിയോത്ത് ഹമീദ് ഹാജിയുടെ പറമ്പിലെ മരം വീണ് വൈദ്യുതി ലൈൻ പൊട്ടിവീണെങ്കിലും വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്.

വൻ അപകടങ്ങൾ ഒഴിവായതിന്റെ ആശ്വാസത്തിലാണ് പ്രദേശം. വിവരമറിഞ്ഞ് വാർഡ് മെമ്പർ പി.എം. നാണു, വികസന സമിതി കൺവീനർ മുഹമ്മദ് കീഴ്‌പാട്ട്, അയൽസഭ ചെയർമാൻ സുബൈർ പെരുമുണ്ടശ്ശേരി എന്നിവർ സ്ഥലം സന്ദർശിച്ചു.
അടിയന്തര തുടർനടപടികൾ സ്വീകരിക്കുമെന്നും നാശനഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ ശ്രമിക്കുമെന്നും ജനപ്രതിനിധികൾ ഉറപ്പുനൽകി.
Major disasters were averted in Nadapuram by a narrow margin.











































