#Latest News #Nadapuram #Decisive verdict
നാദാപുരം: (nadapuram.truevisionnews.com) വയോധികയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 17 വർഷം കഠിനതടവും 1,40000 രൂപ പിഴയും വിധിച്ച് കോടതി.
തൂണേരി വെള്ളൂർ സ്വദേശി മോറത്ത് മീത്തൽ രജീഷിനെയാണ് (40) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ. മേനോൻ ശിക്ഷിച്ചത്. 2022 നവംബർ 13-നായിരുന്നു സംഭവം നടന്നത്.
വൈകുന്നേരം ചിരട്ട വാങ്ങാൻ എന്ന വ്യാജേന 66 വയസ്സുള്ള അതിജീവിതയുടെ വീട്ടിലെത്തിയ പ്രതി, അകത്തുകയറി വായ പൊത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിന് മുതിരുകയായിരുന്നു എന്നാണ് കേസ്.
പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ അതിജീവിത ഉടൻ തന്നെ ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ നാദാപുരം പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയും തുടർന്ന് നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.
സംഭവത്തിൽ നാദാപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർമാരായ വിനിത് വിജയൻ, കെ. അബ്ദുള്ള എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 27 പ്രധാന രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ കോടതിയിൽ ഹാജരായി.
Content Highlight: content highlights:- Nadapuram court sentences man to rigorous imprisonment and fine in attempted rape case












































