#Latest News #Nadapuram Merchants Association
നാദാപുരം : ഗ്രാമ പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് ഒരു സ്ഥാപനം അടപ്പിച്ചതിനെ തുടർന്ന് വ്യാപാരി നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായ സന്ദർഭത്തിൽ വ്യാപാരികളുടെ ഭാഗത്ത് നിന്ന് ശരീരഭാഷയിലോ സംസാരത്തിലോ ഉണ്ടായിട്ടുള്ള ഏതെങ്കിലും അസ്വാഭാവികമായ പെരുമാറ്റങ്ങളിൽ നാദാപുരം മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ഖേദം പ്രകടിപ്പിച്ചു.
ജാതി-മത-ദേശഭേദമന്യേ എല്ലാ കച്ചവടക്കാരെയും ചേർത്ത് പിടിക്കുന്ന പരാമ്പര്യമാണ് നാദാപുരത്തെ വ്യാപാരി സമൂഹത്തിനുള്ളത്.
സാധാരണയായി ഏതൊരു വ്യാപാര സ്ഥാപനവും പഞ്ചായത്ത് ലൈസൻസ്, നികുതി രജിസ്ട്രേഷൻ, തൊഴിൽ വകുപ്പ് രജിസ്ട്രേഷൻ, അളവ് തൂക്ക വകുപ്പ് രജിസ്ട്രേഷൻ തുടങ്ങിയ നിയമാനുസൃത നടപടികൾ പൂർത്തിയാക്കിയാണ് പ്രവർത്തനം ആരംഭിക്കുന്നത്.
എന്നാൽ ഇത്തരം നിയമപരമായ അനുമതികളോ രജിസ്ട്രേഷനുകളോ ഇല്ലാതെ, പ്രത്യേക സീസണുകളിൽ ഗുണനിലവാരം ഉറപ്പില്ലാത്ത ഉൽപ്പന്നങ്ങൾ താൽക്കാലികമായി എത്തിച്ച് വിൽപ്പന നടത്തുന്നത് സ്ഥിരം വ്യാപാരികൾക്കും ചെറുകിട വ്യാപാര മേഖലയ്ക്കും വലിയ വെല്ലുവിളി സൃഷ്ടിക്കുകയാണ്.

ഇത്തരം ഒരു സ്ഥാപനം നാദാപുരത്ത് പ്രവർത്തനം ആരംഭിച്ചതായി അംഗങ്ങളിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്ന് വിഷയം അന്വേഷിക്കുന്നതിനായാണ് വ്യാപാരി പ്രതിനിധികൾ സ്ഥലത്തെത്തിയത്.
ചെറുകിട വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുന്നതും നിയമാനുസൃതമായി പ്രവർത്തിക്കുന്ന വ്യാപാരികൾക്ക് അനീതി സൃഷ്ടിക്കുന്നതുമായ ഇത്തരം അനധികൃത കച്ചവടങ്ങളുടെ കടന്നുകയറ്റത്തെ എതിർക്കുക എന്നത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഖ്യാപിതനയവും ലക്ഷ്യവുമാണ്.
ഈ വിഷയത്തിൽ സംഘടന തൻ്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും അസോസിയേഷൻ അറിയിച്ചു. നാദാപുരം മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ഏരത്ത് ഇഖ്ബാൽ, കണേക്കൽ അബ്ബാസ്, വിവി സുരേഷ്, എ.പി ജിതേഷ്, കെ.വി നാസർ, കെ സെയ്ദ് ,ഹാരിസ് മാന്തോട്ടത്തിൽ, വിപി റഫീഖ്, കബീർ തങ്ങൾ എന്നിവർ സംസാരിച്ചു.
Content Highlight: We will move forward by bringing all traders together - Nadapuram Merchants Association











































