നാദാപുരം : വിദ്യാർത്ഥികളെ ആകർഷിക്കാൻ ഗുണനിലവാരമില്ലാത്ത മിഠായികളും മധുരപലഹാരങ്ങളും വിറ്റ നാദാപുരം മേഖലകളിലെ കടകളിൽ ആരോഗ്യവകുപ്പിന്റെ റെയ്ഡ്.
ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരിയുടെ നേതൃത്വത്തിൽ ആണ് അല്പം മുൻപ് റെയ്ഡ് നടത്തിയത്. വരിക്കോളി, കുമ്മങ്കോട് ഭാഗങ്ങളിൽനിന്നുള്ള കടകളിൽനിന്ന് ഗുണനിലവാരമില്ലാത്ത നിരവധി മിഠായികളും മധുരപലഹാരങ്ങളും പിടിച്ചെടുത്തു.
ഈ ഭാഗത്തു നിന്നുള്ള കടകളിൽനിന്ന് മിഠായികൾ വാങ്ങി കഴിച്ച വിദ്യാർത്ഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു നടപടി.
ഇന്ന് ഉച്ചയോടെയാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. രാവിലെയാണ് കുട്ടികൾ മിഠായി വാങ്ങി കഴിച്ചത്. പോപ്പ് സ്റ്റിക് എന്ന് പേരുള്ള വർണ്ണ മിഠായിയാണ് ഏഴു വിദ്യാർത്ഥിനികളും കഴിച്ചത്. വൈകിട്ട് പെട്ടന്നുള്ള പനിയും ശർദിലും അനുഭവപ്പെട്ടതിനെ തുടർന്നാണ് അധ്യാപകർ കുട്ടികളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഏഴാ ക്ലാസ് വിദ്യാർത്ഥിനികളായ മഞ്ചാം പാറ അഷ് നിയ, അനന്യ തീർച്ചിലോട്ട്, അമലിക വലിയ കണ്ടിയിൽ, ഹൃദുപർണ മീത്തലെ കുനിയിൽ, മുഖിൾ ടിങ്കൾ മലയിൽ എന്നിവരാണ് നാദാപുരം താലൂക്ക് ആശുപത്രിയിലുള്ളത്.
നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദ് അലി ആശുപത്രിയിൽ എത്തി വിദ്യാർത്ഥികളെ സന്ദർശിച്ചു. കുട്ടികളുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Villain pop stick; Department of Health in candy stores