അന്നും അമ്മയെ ക്രൂരമായി തല്ലി ; ഇരിങ്ങണ്ണൂരിലെ വിജിഷയുടെ മരണം പീഡനത്തെ തുടർന്നെന്ന് മുഖ്യമന്ത്രിക്ക് മക്കളും സഹോദരനും പരാതി നൽകി

അന്നും അമ്മയെ ക്രൂരമായി തല്ലി ; ഇരിങ്ങണ്ണൂരിലെ വിജിഷയുടെ മരണം പീഡനത്തെ തുടർന്നെന്ന് മുഖ്യമന്ത്രിക്ക് മക്കളും സഹോദരനും പരാതി നൽകി
Nov 19, 2025 12:32 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) " മരിച്ച അന്നും അമ്മയെ ക്രൂരമായി തല്ലി " ഇരിങ്ങണ്ണൂരിലെ വിജിഷയുടെ മരണം പീഡനത്തെ തുടർന്നാണെന്ന് മക്കളും സഹോദരനും മുഖ്യമന്ത്രിക്ക് പരാതി നൽകി. മക്കൾക്ക് അത്തായ ഭക്ഷണം നേരത്തെ നൽകിയ ശേഷം നാദാപുരം ഇരിങ്ങണ്ണൂരിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് വിജിഷയുടെ മക്കളും സഹോദരനും മുഖ്യമന്ത്രി പിണറായി വിജയനും പൊലീസിലും പരാതി നൽകിയത്.

അമ്മയെ അച്ഛൻ ക്രൂരമായി പലപ്പൊഴും മർദ്ദിക്കാറുണ്ടെന്നും മരിക്കുന്ന ദിവസം പുലർച്ചവരെ വിജിഷയെ മർദിച്ചതായുമാണ്‌ മക്കളുടെ വെളിപ്പെടുത്തൽ. ഇരിങ്ങണ്ണൂർ സൗത്തിലെ മഞ്ഞോത്ത് ഷൈനുവിൻ്റെ ഭാര്യ വിജിഷ ( 42 ) ആണ് മരിച്ചത്.

ഇക്കഴിഞ്ഞ നവംബർ 9 ന് രാത്രി ഏഴരയോടെ ഭർതൃവീടിനോട് ചേർന്ന തറവാട്ട് വീട്ടിലെ കിണറ്റിലാണ് യുവതിയെ വെള്ളത്തിൽ പൊങ്ങിയ നിലയിൽ കണ്ടത്. നാട്ടുകാർ ഉടൻ തന്നെ ചൊക്ലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

കിണറിനോട് ചേർന്ന കുളിമുറിയിൽ ബക്കറ്റ് കമഴ്ത്തി വെച്ചതായി കണ്ടിരുന്നു. തലശ്ശേരിയിൽ ലോട്ടറി കടയിൽ ജോലി ചെയ്യുന്ന ഭർത്താവ് ഷൈനു ഈ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. ഭർത്താവിൻ്റെയും ഭർതൃവീട്ടുകാരുടെയും ശാരീരിക - മാനസിക പീഡനത്തിനൊടുവിലാണ് യുവതി മരിച്ചതെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്.

പരാതിയുടെ പൂർണ്ണ രൂപം വായിക്കാം ......

"എൻ്റെ സഹോദരിയും രണ്ടും മുന്നും പരാതിക്കാരായ വിഷ്‌ണു.എസ്(17 വയസ്സ്) വൈഷ്‌ണവ്.എസ്(11 വയസ്സ്) എന്നിവരുടെ അമ്മയും ഷൈനു എന്നവരുടെ ഭാര്യയുമായ വിജിഷയെ 08/11/2025ന് വൈകുന്നേരം വടകര താലൂക്കിൽ നാദാപുരം പോലിസ് സ്‌റ്റേഷൻ പരിധിയിൽപ്പെടുന്ന ഇരിങ്ങണ്ണൂരിലെ മഞ്ഞാത്ത് മിത്തൽ നാരായണൻ വില്ലയിലെ തറവാട് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയുണ്ടായി.

മക്കളായ വിഷ്‌ണുവും വൈഷ്‌ണവും അമ്മയെ കാണാതെ അന്വേഷിച്ചപ്പോഴാണ് സ്വന്തം വിടിൻ്റെ തൊട്ടുപിറകുവശത്തുള്ള അച്ഛൻ്റെ തറവാടു വിട്ടുമുറ്റത്തെ കിണറ്റിൽ അമ്മ കിടക്കുന്നതായി കണ്ടത്.

എൻ്റെ സഹോദരി വിജിഷയുടെ ഭർത്യമാതാവും, മുത്ത സഹോദരനും ആ വീട്ടിൽ ഉണ്ടായിട്ടും വിജിഷയെ കണ്ടെത്താൻ കുട്ടികളെ സഹായിച്ചില്ല എന്ന് മാത്രമല്ല സംഭവം കണ്ടിട്ടും കാണാത്തതുപ്പോലെയായിരുന്നു അവർ പെരുമാറിയത് എന്നാണ് കുട്ടികൾ പറയുന്നത്.

പിന്നീട് അയൽവാസികൾ കിണറ്റിൽ എന്തോ വിഴുന്നത് കേട്ടു എന്ന് പറഞ്ഞതിൻ്റെ പശ്ചാത്തലത്തിൽ നോക്കിയപ്പോഴാണ് കിണറ്റിൽ കാണപ്പെട്ടത്. നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. നാദാപുരം പോലിസിൻ്റെ നേത്യത്വത്തിൽ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം പിറ്റേന്ന് വിട്ടുകിട്ടി.

എന്നാൽ ഈ മരണത്തിൽ ഞങ്ങൾക്കല്ലാം സംശയവും അതിയായ ഉത്ക്കണ്ഠയും ഉണ്ട്. ഭർത്താവായ ഷൈനുവിൻ്റെ ശാരീരികവും മാനസികവുമായ ക്രൂരപിഡനങ്ങൾക്കും, ഭർതൃ മാതാവിൻ്റെയും മുത്ത സഹോദരന്റെയും ക്രൂരമായ മാനസിക പീഡനങ്ങൾക്കും ഇരയായ എൻ്റെ സഹോദരി ഇത്തരം പിഡനങ്ങൾ സഹിക്കവയ്യാതെയുമാണ് മരണപ്പെട്ടത് എന്ന് ഇപ്പോൾ ഞങ്ങളറിയുന്നു.

മക്കളായ വിഷ്‌ണുവും വൈഷ്‌ണവും ഇതിനെല്ലാം സാക്ഷികളാണ്, അവർ ഇക്കാര്യം നാദാപുരം പോലീസിന് മുമ്പാകെ മൊഴി നൽകിയിട്ടുമുണ്ട്. ഞങ്ങൾക്ക് അറിയുവാൻ കഴിഞ്ഞിടത്തോളം വിവാഹനാൾ മുതൽ ഭർത്താവായ ഷൈനു അവഹേളനവും മാനസിക-ശാരിരിക പിഡനവും തുടങ്ങിയിട്ടുണ്ട് എന്നാണ്.

ഭർത്യമാതാവിൻ്റയും മുത്ത സഹോദരൻ്റയും പ്രേരണയും ഒത്താശയും ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട് എന്നും അറിയുവാൻ കഴിഞ്ഞു. എന്നാൽ എൻ്റെ വീട്ടിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് കൊണ്ടായിരിക്കാം ഇക്കാര്യങ്ങൾ ഞങ്ങള അറിയിച്ചിരുന്നില്ല.

ആത്മഹത്യക്ക് പ്രേരണയാകുന്ന വിധത്തിലുള്ള വാക്കുകളും അധിക്ഷേപങ്ങളും ഷൈനുവും മാതാവും സഹോദരനും നടത്തിയിരുന്നു എന്ന് മക്കളായ വിഷ്‌ണുവും വൈഷ്ണവും ഞങ്ങളോടും പൊലീസിന് മുമ്പാകെയും പറഞ്ഞിട്ടുണ്ട്.

ഈ സാഹചര്യത്തിൽ എൻ്റെ സഹോദരിയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണം എന്ന് വിനിതമായി അപേക്ഷിക്കുന്നു"-സഹോദരൻ വിവേക്.

Iringanur, Vijisha's death

Next TV

Related Stories
സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽ തർക്കം; ഭാരവാഹികൾ രാജി സമർപ്പിച്ചു

Nov 19, 2025 02:20 PM

സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽ തർക്കം; ഭാരവാഹികൾ രാജി സമർപ്പിച്ചു

എടച്ചേരി പഞ്ചായത്ത്, എടച്ചേരി ടൗൺ ശാഖാ കമ്മിറ്റി...

Read More >>
യുഡിഎഫിന്റെ വർഗീയ പ്രസ്ഥാനങ്ങളുമായുള്ള കൂട്ടുകെട്ട് അപകടകരം -എ കെ ബാലൻ

Nov 18, 2025 10:03 PM

യുഡിഎഫിന്റെ വർഗീയ പ്രസ്ഥാനങ്ങളുമായുള്ള കൂട്ടുകെട്ട് അപകടകരം -എ കെ ബാലൻ

എൽഡിഎഫ് നാദാപുരം തെരഞ്ഞെടുപ്പ് കൺവെൻഷൻ, തദ്ദേശ തെരഞ്ഞെടുപ്പ്...

Read More >>
Top Stories










News Roundup