#Latest news #Vilangad #Wayanad #Vilangad Wayanad Road
വടകര : (vatakara.truevisionnews.com) വടകര നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പറഞ്ഞ് കേട്ട വടകര- വിലങ്ങാട് - ബദല്‍ റോഡ് വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നു. മേപ്പാടി - തുരങ്ക പാത നിർമ്മാണ പ്രദേശത്തുണ്ടായ അപകടത്തെ തുടർന്നാണ് വിലങ്ങാട് നിന്ന് ആരംഭിക്കുന്ന ചുരമില്ലാ പാത വീണ്ടും വാർത്തകളിൽ നിറയുന്നത്.
തുരങ്കപാതയെക്കാൾ ഏറെ ചെലവ് കുറവുള്ളതും പരിസ്ഥിതി ആഘാതം കുറവുള്ളതും പാതയാണ് വിലങ്ങാട് പാനോത്ത് നിന്ന് ആരംഭിക്കുന്ന ചുരമില്ലാത്ത ബദല്‍ റോഡ്. താമരശ്ശേരി ചുരം റോഡിലും പക്രതളം ചുരം റോഡിലും ഗതാഗതകുരുക്ക് പതിവ് കാഴ്ച്ചയാണ്. മഴക്കാലങ്ങളിൽ പ്രശ്നം അതിരൂക്ഷമാകും.
കോഴിക്കോട് - വയനാട് ജില്ലാ അതിര്‍ത്തിയിലെ മലയോരവാസികളുടെ സ്വപ്നമാണ് വിലങ്ങാട്- വയനാട് ബദല്‍ റോഡ്. കേരളത്തിന്റെ വികസന നേട്ടങ്ങളില്‍ ഇടം പിടിച്ച മലയോര ഹൈവേയിലും പ്രസ്തുത റോഡ് ഇടം പിടിക്കാതെ പോയത് അധികൃതരുടെ പോരായ്മയാണെന്ന് ആക്ഷേപമുണ്ട്.



വിലങ്ങാട് പാനോത്ത് നിന്ന് ആറു കീലോമീറ്റര്‍ സഞ്ചരിച്ചാല്‍ വയനാട് ജില്ലയിലെ കുഞ്ഞോത്ത് എത്തിച്ചേരാം. ചുരമില്ലാതെ. ഇപ്പോള്‍ ഇവിടെ 6 മീറ്റര്‍ വീതിയില്‍ മണ്ണ് റോഡ് നിലവിലുണ്ട്.ഇത് വഴി റോഡ് നിര്‍മ്മിച്ചാല്‍ കോഴിക്കോട് -വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരമില്ലാത്ത സഞ്ചാരപാത ഒരുക്കാം.
നിലവില്‍ വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരം റോഡിനും പക്രതളം ചുരം റോഡിനും അറ്റകുറ്റപണികള്‍ക്കായി വര്‍ഷം തോറും ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. ഇതിന്റെ മൂന്നിലൊന്ന് ചെലവില്ലാതെ ബദല്‍ റോഡ് യാഥാര്‍ത്ഥ്യമായാല്‍ വയനാട്ടിലേക്ക് സുരക്ഷിതമായ ഗതാഗത സൗകര്യമൊരുക്കാം.
പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ കുങ്കിച്ചിറ വഴിയാണ് വിലങ്ങാട് - കുഞ്ഞോം ബദല്‍ റോഡ് കടന്ന് പോകുന്നത്. ഇത് വഴിയുള്ള റോഡ് വികസനം ഇരുജില്ലകളിലേയും ടൂറിസം വികസനത്തിനും ഗുണകരമാണ്.
1977 ല്‍ അന്നത്തെ വനംവകുപ്പ് മന്ത്രി കുഞ്ഞമ്പു നിര്‍ദ്ദഷ്ട റോഡിന്റെ സാധ്യതകള്‍ പഠിക്കാനായി വിദഗ്ദ സമിതി രൂപീകരിച്ചെങ്കിലും ഒന്നും വെളിച്ചം കണ്ടിട്ടില്ല. എംഎല്‍എമ്മാരായ എ കണാരനും സത്യന്‍ മെകേരിയും ബദല്‍ റോഡിനായി പദയാത്ര നടത്തിയിരുന്നു.
വനഭൂമി വിട്ട്കിട്ടാനുള്ള പരിസ്ഥിതി ലഭിക്കാത്തതിനെ തുടര്‍ന്ന് ബദല്‍ റോഡ് സ്വപ്നങ്ങള്‍ അവസാനിക്കുകയായിരുന്നു. നാദാപുരത്തിന് നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബിനോയ് വിശ്വം വനംമന്ത്രിയാപ്പോഴും മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകര പാർല്മെന്റ് മണ്ഡലത്തിൽ നിന്നും കേന്ദ്ര മന്ത്രി സഭയില്‍ ഇടം പിടിച്ചപ്പോഴും ബദല്‍ റോഡ് സ്വപ്നം യാഥാര്‍ത്ഥ്യമായില്ല.

ഏറ്റവും ഒടുവിലായി കഴിഞ്ഞ ലോക്സഭ- നിയമസഭാ- തദ്ദേശ തിരഞ്ഞെടുപ്പുകളിൽ വിവിധ മുന്നണികളുടെ പ്രകടന പത്രികയിൽ ഒന്നാം നമ്പർ ആവശ്യമായി വിലങ്ങാട് വയനാട് റോഡ് ഇടംപിടിച്ചെങ്കിലും ഒന്നും നടന്നില്ല. സർവ്വേ നടപടികൾ ആരംഭിച്ചെങ്കിലും പൂർത്തിയായില്ല. പദ്ധതിയിലെ മെല്ലെ പോക്ക് മലയോര നിവാസികളെ നിരാശപ്പെടുത്തുകയാണ്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. പുതിയ ഗവൺമെൻറ് വന്നതിനുശേഷം നാദാപുരം എംഎൽഎയുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രാദേശിക നേതൃത്വവും വനം വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
ബിജെപി പ്രാദേശിക നേതൃത്വം റോഡിന് വേണ്ടി നിരവധി ഇടപെടൽ നടത്തിയിരുന്നു. എല്ലാ മുന്നണികളും വിലങ്ങാട് - വയനാട് റോഡിന് വേണ്ടി വാദിക്കുന്നുണ്ടെങ്കിലും ഒന്നും നടക്കാത്തത് പ്രദേശവാസികളെ നിരാശപ്പെടുത്തുകയാണ്.
വനംഭൂമി വിട്ട് കിട്ടുന്നതിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. നിലവിലുള്ള 8 കിലോമീറ്റര്‍ റോഡില്‍ 2.67 കിലോമീറ്റര്‍ മാത്രമാണ് വനഭൂമിയിലൂടെ കടന്ന് പോകുന്നത്. ഏറ്റെടുക്കുന്ന വനഭൂമിക്കായി പകരം ഭൂമി പൊന്നുവിലക്ക് ഏറ്റെടുത്തു നല്‍കാമെന്ന് വാണിമ്മേല്‍ (കോഴിക്കോട്), തൊണ്ടര്‍നാട് (വയനാട്) ഗ്രാമ പഞ്ചായത്തുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
വന സംരക്ഷണ നിയമ ഭേഗതി പ്രകാരം പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി വനഭൂമി ഏറ്റെടുക്കാമെന്നതും ബദല്‍ റോഡിന് അനുകൂലമാണ്. വയനാടിനെ ബദല്‍ റോഡ് വഴി വിലങ്ങാടുമായി ബന്ധിപ്പിച്ചാല്‍ വയനാട്ടുകാര്‍ക്ക് കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്കുള്ള ദൈര്‍ഘ്യം കുറഞ്ഞ സഞ്ചാര പാതയും ഇത് വഴിയാകും. നിലവില്‍ വിലങ്ങാട് നിന്ന് 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുറ്റല്ലൂര്‍ വഴി കൊട്ടിയൂരിനടുത്ത നെടുംപൊയിലെത്താം.
വടക്കേ മലബാറിന്റെ റെയില്‍വെ വികസനത്തിന് നാഴികക്കല്ലായി മാറുന്ന തല്ലശ്ശേരി- മൈസൂര്‍ റെയില്‍പാതയ്ക്കും ഏറ്റവും ചെലവ് കുറഞ്ഞതും ലാഭകരമായി കണ്ടെത്തിയതും വിലങ്ങാട് പാനോം വഴിയുള്ള പാതയാണ്. നാദപുരം നിയോജക മണ്ഡലത്തിന്റെ തലവര മാറ്റിയെഴുതാവുന്ന വിലങ്ങാട് - വയനാട് ബദല്‍ റോഡിന് വേണ്ടി നാടിനെ പ്രതിനീധികരിക്കുന്ന ജനപ്രതിനിധികള്‍ കാര്യക്ഷമായി ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
സ്വാതന്ത്യ സമര കാലഘട്ടത്തില്‍ പഴശ്ശിരാജ് ഇത് വഴിയാണ് പടയോട്ടം നടത്തിയതെന്നും ചരിത്ര രേഖകളില്‍ പരമാര്‍ശിക്കുന്നുണ്ട്. പാത യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിലും വടകര താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലും സമരപന്തലുകൾ ഉയർത്തി പ്രക്ഷോഭവുമായി മുന്നോട്ടു പോകാൻ ഒരുങ്ങുകയാണ് വിവിധ ജനകീയ സമിതികൾ ----- എം കെ രിജിൻ
Content Highlight: Vilangad Wayanad Churamilla Road is in the news again
















































