#Latest News #Nadapuram #Government Hospital #Delivery
നാദാപുരം: (nadapuram.truevisionnews.com) ലേബർ റൂമും ഓപ്പറേഷൻ തിയേറ്ററും ഉണ്ട്. പക്ഷേ ഗൈനക്കോളജിസ്റ്റ് ഇല്ല. 10 വർഷമായി പ്രസവം നിലച്ചുകിടന്ന നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ഇന്നലെ വീണ്ടും ഒരു കുഞ്ഞിന്റെ ആദ്യ കരച്ചിൽ മുഴങ്ങി.
ഡോക്ടർമാരുടെയും നഴ്സുമാരുടെയും സമയോചിതമായ ഇടപെടലാണ് ഒരു ജീവൻ നൽകിയത്. ഇന്നലെ പുലർച്ചെ 2.30-ഓടെയാണ് വളയം സ്വദേശിനി മേഘ(29) പ്രസവവേദനയുമായി ആശുപത്രിയിൽ എത്തിയത്. പ്രസവ വാർഡും നവജാതശിശു പരിചരണ യൂണിറ്റും ഇല്ലാത്തതിനാൽ ഉടൻ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യാനായിരുന്നു ആദ്യ തീരുമാനം.
എന്നാൽ വഴിയിൽ വച്ച് പ്രസവം നടക്കാനുള്ള സാധ്യത ഡ്യൂട്ടിയിലുണ്ടായിരുന്ന സർജൻ ഡോ. പ്രജിത തിരിച്ചറിഞ്ഞു. ഒരു നിമിഷം പോലും പാഴാക്കാതെ ഡോക്ടറും നഴ്സുമാരായ എൻ. സന്ധ്യ, പി. പി. വൈഷ്ണ, നഴ്സിങ് അസിസ്റ്റന്റ് പി. പി. ഗിരിജ, അറ്റൻഡന്റ് കെ. പി. ലിസി എന്നിവരും ചേർന്ന് അത്യാഹിത വിഭാഗത്തിൽ വച്ച് തന്നെ പ്രസവത്തിന് സഹായിച്ചു.
അടിയന്തര ചികിത്സയ്ക്ക് ശേഷം ആരോഗ്യത്തോടെ ജനിച്ച ആൺകുഞ്ഞിനെയും അമ്മയെയും കൂടുതൽ നിരീക്ഷണത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും ഇപ്പോൾ പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഒരു ദശാബ്ദമായി അടച്ചിട്ടിരിക്കുന്ന പ്രസവാർഡ് വീണ്ടും തുറക്കണമെന്ന ആവശ്യം പ്രദേശവാസികൾ ശക്തമാക്കുന്നതിനിടെയാണ് ഈ സംഭവം. മതിയായ ഡോക്ടർമാരും ഉപകരണങ്ങളും ലഭ്യമായാൽ നാദാപുരത്തിന് ചുറ്റുമുള്ള ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
ഗൈനക്കോളജിസ്റ്റ് ഇല്ലാത്ത ആശുപത്രിയിൽ ഡോക്ടർമാരും ജീവനക്കാരും കാണിച്ച ഈ ധീരമായ ഇടപെടൽ വലിയ അഭിനന്ദനമാണ് അർഹിക്കുന്നത്. ആശുപത്രിയിൽ പ്രസവാർഡും നവജാതശിശു പരിചരണ യൂണിറ്റും (NICU) ഇല്ലാത്തത് ഇപ്പോഴും നാട്ടുകാരുടെ ആശങ്കയായി തുടരുന്നുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ പ്രസവത്തെ തുടർന്ന് അമ്മയെയും കുഞ്ഞിനെയും തലശ്ശേരിയിലേക്കോ വടകരയിലേക്കോ കൊണ്ടുപോകേണ്ടി വരുന്നത് വലിയ വെല്ലുവിളിയാണ്.
Content Highlight: Nadapuram Govt Hospital Delivery After 10 Years Doctor Team Saves Mother Baby














































